

മുട്ടക്കറിയുടെ പേരിൽ കലഹം; ഭർത്താവിന്‍റെ നാവ് കടിച്ചുമുറിച്ച് തുപ്പിയ യുവതി അറസ്റ്റിൽ
ഗാസിയാബാദ്: മുട്ടക്കറിയുടെ പേരിലുണ്ടായ വഴക്കിനൊടുവിൽ ഭർത്താവിന്‍റെ നാവു കടിച്ചു മുറിച്ച യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സ്വകാര്യ ഫാക്റ്ററി ജീവനക്കാരനായ വിപിന്‍റെ നാവാണ് ഭാര്യ ഇഷ കടിച്ചു മുറിച്ചത്. മീററ്റിലെ ആശുപത്രിയിൽ ചികിത്സയിലാണ് വിപിൻ. മുറിഞ്ഞു പോയ നാവ് കൂട്ടിച്ചേർക്കാൻ സാധിച്ചില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. വിപിന്‍റെ അമ്മ ഗീതയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തതും ഇഷയെ അറസ്റ്റ് ചെയ്തതും.
2025ലാണ് ഇരുവരും വിവാഹിതരായത്. വിപിന്‍റെ മാതാപിതാക്കൾക്ക് ഒപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. വിവാഹത്തിന്‍റെ ആദ്യനാളുകളിൽ തന്നെ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് വിപിന്‍റെ അമ്മ ഗീത പറയുന്നു. ഇഷ രഹസ്യമായി സിഗരറ്റ് വലിക്കാറുണ്ടെന്നും മദ്യപിക്കാറുണ്ടെന്നും തങ്ങൾ കണ്ടെത്തിയെന്നും മണിക്കൂറുകളോളം മൊബൈൽ ഫോണിൽ ചെലവഴിക്കുകയാണ് പതിവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
തിങ്കളാഴ്ച രാത്രി ഇഷ അത്താഴത്തിനായി മുട്ടക്കറി ഉണ്ടാക്കുകയായിരുന്നു. എട്ട് മണിയോടെയാണ് വിപിൻ വീട്ടിലെത്തിയത്. ദിവസവും മുട്ട കഴിച്ച് മടുത്തെന്ന് വിപിൻ പറഞ്ഞതാണ് ഇഷയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ്. എങ്കിൽ കോഴിക്കറി വാങ്ങാൻ നിർദേശിച്ച ശേഷം ഒളിപ്പിച്ചുവച്ചിരുന്ന മദ്യക്കുപ്പി ഇഷ പുറത്തെടുത്തു. തുടർന്ന് ഇരുവരും തമ്മിൽ മണിക്കൂറുകളോളം വഴക്കുണ്ടായി. അതിനിടെ ഇഷ പല തവണ വിപിന്‍റെ കവിളത്തടിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് വിപിന്‍റെ നാവ് കടിച്ചു മുറിച്ച് തുപ്പിയത്. മുറിഞ്ഞു പോയ നാവിന്‍റെ കഷ്ണവുമായി ഉറക്കെ കരഞ്ഞു കൊണ്ടു എത്തിയ വിപിനെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചു. 2.5 സെന്‍റിമീറ്റർ വരുന്ന നാവിന്‍റെ ഭാഗമാണ് അറ്റുപോയത്. ശസ്ത്രക്രിയ നടത്തിയെങ്കിൽ പോലും നാവ് വീണ്ടും തുന്നിച്ചേർക്കാൻ സാധിച്ചില്ല. വിപിന് സംസാര ശേഷി ഉണ്ടാകുമോ എന്ന് വ്യക്തമല്ലെന്ന് മാതാപിതാക്കൾ പറയുന്നു. അതേ സമയം ഭർതൃമാതാവിന്‍റെ നിർദേശം പ്രകാരം അയൽവീട്ടിലെ സ്ത്രീ തന്നെ ആക്രമിച്ചതായി ഇഷ ആരോപിക്കുന്നു.