
ജ്യോതി മൽഹോത്ര
ഹിസാർ: പാക്കിസ്ഥാനിൽ വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയുടെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ 10 വരെ നീട്ടി ഹരിയാന കോടതി. വിഡിയോ കോൺഫറൻസ് വഴിയാണ് ജ്യോതിയെ ജുഡീഷ്യൽ മജിസ്ട്രേറ്റിനു (ഫസ്റ്റ്ക്ലാസ്) മുൻപിൽ ഹാജരാക്കിയതെന്ന് പ്രതിയുടെ അഭിഭാഷകനായ കുമാർ മുകേഷ് വ്യക്തമാക്കി. ഓഗസ്റ്റ് 25ന് കസ്റ്റഡി സെപ്റ്റംബർ 2 വരെ നീട്ടിയിരുന്നു. മേയ് 16നാണ് ജ്യോതി മൽഹോത്ര അറസ്റ്റിലായത്. 2500 പേജുകളുള്ള കുറ്റപത്രമാണ് കേസിൽ പൊലീസ് സമർപ്പിച്ചിരിക്കുന്നത്.
ട്രാവൽ വ്ലോഗിന്‍റെ മറവിൽ പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തിയെന്നാണ് കേസ്. ട്രാവൽ വിത്ത് ജ്യോ എന്ന പേരിലുള്ള യൂ ട്യൂബ് അക്കൗണ്ട് വഴിയാണ് ജ്യോതി റാണി വിഡിയോകൾ പുറത്തു വിട്ടിരുന്നത്.
പാക്കിസ്ഥാൻ ഹൈ കമ്മിഷനിലെ ഡാനിഷ് എന്നറിയപ്പെടുന്ന എഹ്സാൻ ഉർ റഹിമുമായി 2023ലാണ് ജ്യോതി റാണി പരിചയത്തിലാകുന്നത്. പാക്കിസ്ഥാനിലേക്കുള്ള വിസ ലഭിക്കുന്നതിനായി ഡൽഹിയിലെ പാക്കിസ്ഥാൻ ഹൈ കമ്മിഷനിലെത്തിയതിനു ശേഷം ജ്യോതിയെ പാക് ചാരസംഘടനകളുമായി ഡാനിഷ് പരിചയപ്പെടുത്തി. അതിനു ശേഷം രണ്ടിലേറെ തവണ പാക്കിസ്ഥാനിൽ പോയിരുന്നുവെന്നുമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പാക് ചാരസംഘടനയിൽ ഉൾപ്പെട്ട വ്യക്തിക്കൊപ്പം യുവതി ബാലിയിലേക്ക് യാത്ര നടത്തിയെന്നും സമൂഹമാധ്യമങ്ങൾ വഴി പാക്കിസ്ഥാന്‍റെ പ്രതിച്ഛായ വർധിപ്പിക്കാനായി നിരവധി വീഡിയോകൾ ചെയ്തുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പാക്കിസ്ഥാനിൽ എത്തിയപ്പോൾ പാക് സുരക്ഷാ ജീവനക്കാരും ഇന്‍റലിജൻസ് ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ചാര സംഘടനയിൽ ഉൾപ്പെട്ട ഷകീർ, റാണ ഷഹബാസ് എന്നിവരുമായി പരിചയപ്പെട്ടുവെന്നും ജ്യോതി റാണി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.