

ദേബോസ്മിത പോൾ
ന‍്യൂഡൽഹി: ജൂൺ 5ന് ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഡൽഹി സർവകലാശാല അധ‍്യാപികയുടെത് കൊലപാതകമെന്ന് സ്ഥിരീകരണം. പ്രതികളായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
നാലു സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡുകൾക്കൊടുവിൽ പശ്ചിമ ബംഗാളിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. പശ്ചിമ ബംഗാളിലെ ബർദ്ധമാനിൽ നിന്നും പ്രതികൾ കൊല്ലപ്പെട്ട ദേബോസ്മിത പോളിനെ കാണാൻ ഫ്ളാറ്റിൽ എത്തിയിരുന്നു. പ്രതികൾ കുട്ടിയെയും ഒപ്പം കൂട്ടി മാസ്ക് ധരിച്ചാണ് ഫ്ലാറ്റിലെത്തിയത്.
കൈയിൽ കരുതിയ ആയുധം ഉപയോഗിച്ച് ദേബോസ്മിതയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് അരമണിക്കൂറിന് ശേഷം ഇവർ ഫ്ലാറ്റിൽ നിന്നും പുറത്ത് കടന്നു. തുടർന്ന് താഴെ കാത്തു നിന്ന പ്രൈവറ്റ് ക‍്യാബിലാണ് പ്രതികൾ രക്ഷപ്പെട്ടത്.
തനിച്ച് താമസിച്ചു വരുകയായിരുന്ന ദേബോസ്മിതയ്ക്ക് തന്‍റെ അമ്മ വഴിയുള്ള മുത്തശന്‍റെ മരണ ശേഷം പശ്ചിമ ബംഗാളിൽ കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ പാരമ്പര‍്യമായി ലഭിച്ചിരുന്നു. അവിടത്തെ വാടകക്കാരായിരുന്നു പ്രതികൾ. വീട് ഒഴിയണമെന്ന് ദേബോസ്മിത ഇവരോട് ആവശ‍്യപ്പെട്ടെങ്കിലും ഒഴിഞ്ഞില്ല.
ഇതിലുള്ള വൈരാഗ‍്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഡൽഹിയിലെ ശിവാജി കോളെജിലെ അസിസ്റ്റന്‍റ് പ്രൊഫസറാണ് ദേവോസ്മിത പോൾ. വസുന്ധര എൻക്ലേവിലെ സത‍്യം അപ്പാർട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ച് വരുകയായിരുന്നു അവർ. ഭാരമേറിയ വസ്തു കൊണ്ട് ദേവോസ്മിതയെ അടിച്ചതാണെന്ന് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും വ‍്യക്തമായിരുന്നു. തലയിൽ ആഴത്തിലുള്ള മുറിവും കൈ ഞരമ്പ് മുറിഞ്ഞ നിലയിലുമായിരുന്നു.