
ബസിൽ വച്ച് പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞു കൊന്ന സംഭവം; മാതാപിതാക്കൾക്കെതിരേ കേസ്
പർഭാനി: ബസിൽ വച്ച് പ്രസവിച്ച കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് ജനലിലൂടെ വലിച്ചെറിഞ്ഞു കൊന്ന സംഭവത്തിൽ മാതാപിതാക്കൾക്കെതിരേ കേസ്. മഹാരാഷ്ട്രയിലെ പർഭാനിയിൽ 19 കാരിക്കും ഭർത്താവിനുമെതിരേയാണ് പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പൂനെയിൽ നിന്നും പർഭാനിയിലേക്ക് പോവുകയായിരുന്ന ബസിൽ പ്രസവിച്ച യുവതി ബസിന്‍റെ ജനലിലൂടെ കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു.
റിതിക ദേരെയും അവർക്കൊപ്പം ഭർത്താവ് എന്നവകാശപ്പെടുന്ന അൽത്താഫ് ഷെയ്ഖും ബസിൽ ഉണ്ടായിരുന്നു. ബസിൽ രണ്ടു ബെർത്തുകളാണ് യാത്രക്കാർക്കായി സജ്ജീകരിച്ചിരുന്നത്. എന്തോ പുറത്തേക്ക് എറിയുന്നതായി കണ്ട ഡ്രൈവർ ഇക്കാര്യം ചോദിച്ചുവെങ്കിലും ഭാര്യ ഛർദിച്ചത് എറിഞ്ഞു കളഞ്ഞതാണെന്നാണ് ഷെയ്ഖ് മറുപടി നൽകിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പ്രദേശത്ത് പട്രോളിങ് നടത്തിയിരുന്ന പൊലീസുകാർ ബസ് തടയുകയായിരുന്നു. കുഞ്ഞിനെ വളർത്താനുള്ള കഴിവില്ലാത്തതിനാലാണ് വലിച്ചെറിഞ്ഞത് എന്നാണ് ഇരുവരുടെയും മൊഴി.