
പത്തനംതിട്ട: മയക്കു മരുന്നു കടത്തുകാരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള നിയമ പ്രകാരം ജില്ലയിലെ ആദ്യ കരുതൽ തടങ്കൽ ഉത്തരവ് നടപ്പാക്കി. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ അടൂർ പള്ളിക്കൽ പഴകുളം പടിഞ്ഞാറ് ഭവദാസൻ മുക്ക് തടത്തിൽ കിഴക്കേതിൽ പ്രകാരം ഷാനവാസ് (29)ആണ് തടങ്കലിലടയ്ക്കപ്പെട്ടത്. ഒരു വർഷത്തേക്കാണ് തടങ്കൽ കാലാവധി.
മയക്കു മരുന്നുകളുടേയും ലഹരി വസ്തുക്കളുടേയും അനധികൃത കടത്തു തടയൽ നിയമം 1988 (പി ഐ ടി എൻ ഡി പി എസ്) നിയമ പ്രകാരം ആണ് തടങ്കൽ. മൂന്ന് കഞ്ചാവ് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതിന്‍റെ അടിസ്ഥാനത്തിൽ കരുതൽ തടങ്കലിൽ അടയ്ക്കുന്നതിന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2021 നവംബർ ഒന്നിന് 8.130 കിലോ കഞ്ചാവ് പിടിച്ചതിന് ഏനാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇയാളെ അടൂർ പൊലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷ് ഇന്ന് ജയിലിലെത്തി അറസ്‌റ്റ് ചെയ്‌തു. തുടർന്ന് അവിടെ കരുതൽ തടങ്കൽ വിഭാഗത്തിലേയ്ക്ക് മാറ്റി. അടൂർ പൊലീസ് സ്റ്റേഷനിലെ 2 കഞ്ചാവ് കേസിലും ഏനാത്ത് സ്റ്റേഷനിലെ ഒരു കഞ്ചാവ് കേസിലും പ്രതിയായി വിചാരണ നേടിട്ടു കൊണ്ടിരിക്കുകയാണ് പ്രതി. ഇവകൂടാതെ അടൂർ പൊലീസ് സ്റ്റേഷനിൽ അടിപിടി, മണ്ണ് കടത്ത് തുടങ്ങി ഏഴോളം കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്. ജില്ലയിൽ രണ്ടിൽ കൂടുതൽ മയക്കു മരുന്ന് കേസുകളിൽ പ്രതികളായവർക്കെതിരെ കരുതൽ തടങ്കൽ നടപടികളെടുക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിച്ചുവരികയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.