
അനിൽ അംബാനി
മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ മുംബൈയിലെ കമ്പനികളിൽ റെയ്ഡ് തുടർന്ന് എൻഫോഴ്സ്മെന്‍റ് ഡിപ്പാർട്ട്മെന്‍റ്. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് അംബാനിയുടെ കമ്പനികളിൽ റെയ്ഡ് നടക്കുന്നത്. വിവിധയിടങ്ങളിൽ നിന്നായി നിരവധി രേഖകളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്.
3000 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്ന് ജൂലൈ 24നാണ് ഇഡി അംബാനിയുടെ സ്ഥാപനങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. 2017-2019 കാലഘട്ടത്തിൽ യെസ് ബാങ്കിൽ നിന്ന് അംബാനി വായ്പയെടുത്ത പണവുമായി ബന്ധപ്പെട്ടാണ് ആരോപണം. വായ്പാ അനുവദിക്കുന്നതിനായി അംബാനി യെസ് ബാങ്ക് അധികൃതർക്ക് കൈക്കൂലി നൽകിയതായും ആരോപണമുയരുന്നുണ്ട്.
റിലയൻസ് കമ്യൂണിക്കേഷൻസും (RCOM) അതിന്‍റെ പ്രൊമോട്ടർ-ഡയറക്റ്റർ അനിൽ അംബാനിയും തട്ടിപ്പുകാരാണെന്ന് (Fraud) സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (SBI) ഔദ്യോഗികമായി പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. അനിൽ അംബാനിയുടെ തട്ടിപ്പിനെക്കുറിച്ച് സിബിഐക്ക് പരാതി നൽകാൻ എസ്ബിഐ തീരുമാനിച്ചിരുന്നു.
ഇതു കൂടാതെ, നാഷണൽ ഹൗസിങ് ബാങ്ക്, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (Sebi), നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അഥോറിറ്റി, ബാങ്ക് ഒഫ് ബറോഡ എന്നിവിടങ്ങളിൽനിന്നു ലഭിച്ച വിവരങ്ങളുടെയും, സിബിഐ രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളുടെയും അടിസ്ഥാനത്തിലാണ് റെയ്ഡ്.