

കാവ്യ, പുണ്യമൂർത്തി, അജിത് കുമാർ
ചെന്നൈ: മകളെ കൊലപ്പെടുത്തിയ പ്രതിയെ ജാമ്യത്തിൽ ഇറങ്ങിയതിനു പിന്നാലെ വെട്ടിക്കൊന്ന് അച്ഛൻ. തമിഴ്നാട് തഞ്ചാവൂരിലാണ് സംഭവമുണ്ടായത്. മെലകലകുടി സ്വദേശിയായ അജിത് കുമാറിനെയാണ് (30) വീട്ടിൽ കയറി വെട്ടിക്കൊന്നത്. കൊലപാതകത്തിനു ശേഷം പെൺകുട്ടിയുടെ അച്ഛൻ ഉൾപ്പടെ നാലു പേർ പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങുകയായിരുന്നു.
പ്രണയത്തിൽ നിന്ന് പിന്മാറിയതിന്‍റെ വൈരാഗ്യത്തിലാണ് അജിത് കുമാർ അധ്യാപികയായ കാവ്യയെ കൊലചെയ്യുന്നത്. 2025 നവംബറിലാണ് കൊലപാതകം നടക്കുന്നത്. കാവ്യയും അജിത്തും ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധം കാവ്യയുടെ വീട്ടുകാർ എതിർത്തു. നവംബർ 23 ന് ഒരു ബന്ധുവുമായി കാവ്യയുടെ വിവാഹം ഉറപ്പിച്ചു. ഇതിന്‍റെ പകയിൽ കാവ്യ സ്കൂളിൽ പോകുന്ന വഴിയിൽ കാത്തുനിന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കാവ്യയുടെ കൊലപാതകത്തിൽ അറസ്റ്റിലായ അജിത് ഒരു മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഇതിനു പിന്നാലെയാണ് കാവ്യയുടെ അച്ഛൻ പുണ്യമൂർത്തി (53) കൊലപാതകം ആസൂത്രണം ചെയ്തത്. രാത്രി രണ്ട് മണിക്ക് അജിത്തിന്‍റെ വീട്ടിൽ കയറി ഉറങ്ങിക്കിടക്കുകയായിരുന്ന ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം പുണ്യമൂർത്തിയും എം. ലോകേഷ് (22), ഡി. രാമലിങ്കം (30), കെ. കറുപ്പയ്യ(55) എന്നിവർ പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങി. പ്രതികളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.