

നീഷ്മ, കാവ്യ, കീർത്തന
പേരാമ്പ്ര: എംഡിഎംഎ ഇടപാടുമായി ബന്ധപ്പെട്ട് മൂന്നു അധ്യാപികമാർ അറസ്റ്റിലായ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോഴിക്കോട് പേരാമ്പ്ര ബിആർസിയിലെ കരാർ ജീവനക്കാരായ കാവ്യ, കീർത്തന, നീഷ്മ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മൂവരെയും ബിആർസിയിൽ നിന്ന് പിരിച്ചു വിട്ടു. ബിആർസി കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയാണ് കീർത്തനയുടെ അക്കൗണ്ടിൽ മാത്രം വന്നു പോയിരിക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കാവ്യയുടെ അക്കൗണ്ടിലേക്ക് അഞ്ച് മാസത്തിനിടെ 9ലക്ഷം രൂപ എത്തിയതായും കണ്ടെത്തി. ലഹരി മാഫിയയുമായി മൂന്നു പേർക്കും ബന്ധമുണ്ടെന്നും മൂവരും എംഡിഎംഎ ഉപയോഗിക്കുന്നവരാണെന്നുമാണ് കണ്ടെത്തൽ.
ഓട്ടിസം വിദ്യാർഥികളെ പഠിപ്പിക്കുന്ന സ്പെഷ്യൽ എജ്യുക്കേറ്ററായിരുന്ന നീഷ്മയാണ് ഏറ്റവും ഒടുവിൽ പിടിയിലായത്. നീഷ്മയും കീർത്തനയും കാവ്യയും തമ്മിൽ വലിയ അടുപ്പത്തിലായിരുന്നുവെന്നും സഹ അധ്യാപകർ പറയുന്നു. ലഹരി വിറ്റു കിട്ടുന്ന പണം മൂവരും പങ്കു വച്ച് എടുക്കുമായിരുന്നു. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളായും മൂവർക്കും ബന്ധമുണ്ടായിരുന്നു. പ്രതികളുമായി അടുത്ത ബന്ധമുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്.