
മുഖ്യപ്രതി മനോജിത് മിശ്ര
കോൽക്കത്ത: കോൽക്കത്ത കസ്ബ ലോ കോളെജിൽ നിയമവിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ എഫ്ഐആർ പുറത്ത്. വെള്ളിയാഴ്ച പ്രതികളായ മൂന്ന് പേരെ അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്.
ജൂൺ 25 നാണ് കോളെജിലെ ഒന്നാം വർഷ വിദ്യാർഥിനിയായ യുവതിക്ക് ദുരനുഭവമുണ്ടായത്. പൂർവ വിദ്യാർഥിയായ മനോജിത് മിശ്രയാണ് കേസിലെ മുഖ്യപ്രതി. സായിബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ എന്നീ പ്രതികൾ നിലവിൽ കോളെജിലെ വിദ്യാർഥികളാണ്.
വിവാഹാഭ്യർഥന നടത്തിയ പൂർവ വിദ്യാർഥിയോട് എതിർപ്പ് അറിയിച്ചതാണ് ബലാത്സംഗത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. തനിക്കൊരു കാമുകി ഉണ്ടെന്നും അവൾ കഴിഞ്ഞാൽ നീയാണെനിക്ക് പ്രിയപ്പെട്ടതെന്നും പെൺകുട്ടിയോട് മനോജിത് മിശ്ര പറഞ്ഞു. എന്നാൽ, തനിക്ക് താത്പര്യമില്ലെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു.
തുടർന്ന് കോളെജിൽ നിന്നു പെൺകുട്ടി പോകാനൊരുങ്ങവെ ക്ലാസ് മുറിയിലേക്കെത്തിയ പ്രതികൾ അവിടെ മാറ്റാരുമില്ലെന്ന് കണ്ടതോടെ പെൺകുട്ടിയെ മുറിയിൽ പൂട്ടുകയായിരുന്നു. തുടർന്ന് ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തു.
തന്നെ ഒന്നും ചെയ്യരുതെന്ന് പെൺകുട്ടി കാലുപിടിച്ച് അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. പെൺകുട്ടിയെ നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു.
ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും താൻ വിളിക്കുമ്പോഴെല്ലാം തന്‍റെ അടുത്തെത്തണമെന്ന് നിർദേശിക്കുകയും ചെയ്തതായി പെൺകുട്ടി പറയുന്നു. വിവരം പുറത്തു പറഞ്ഞാൽ മാതാപിതാക്കളെ കൊലപ്പെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
കൂട്ടബലാത്സംഗം സംബന്ധിച്ച അവരുടെ ആരോപണം മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്, ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരുക്കുകൾ ഉണ്ടെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. റിപ്പോർട്ടനുസരിച്ച്, ഡോക്റ്റർമാർ അവരുടെ ശരീരത്തിൽ "ബലാൽത്സംഗം, കടിയേറ്റ പാടുകൾ, നഖങ്ങളിലെ പോറലുകൾ" എന്നിവയുടെ തെളിവുകൾ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.