

സിയ,കേതൻ, വിശാൽ അഗർവാൾ
മുംബൈ: മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ട കേതൻ അഗർവാളിന്‍റെ പിതാവ് വിശാൽ അഗർവാൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി നേരിട്ട് സംസാരിച്ചു. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി അദ്ദേഹം പറഞ്ഞു. മകൻ കേതൻ ചെറിയൊരു വിഗ് ധരിച്ചിരുന്നു. ഇതേക്കുറിച്ച് സിയയുടെ കുടുംബത്തെ ഞങ്ങൾ അറിയിച്ചിരുന്നു. ഇനി അതു കൊണ്ടാകുമോ അവനെ കൊല്ലാൻ സിയ തുനിഞ്ഞതെന്ന സംശയവും വിശാൽ മാധ്യമങ്ങളുമായി പങ്കു വച്ചു. കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും വിശാൽ വ്യക്തമാക്കി.
വിവാഹത്തിന് തയാറെടുക്കുന്നതിനിടെ മഹാരാഷ്ട്രയിലെ ലോഹാഗാദ് കോട്ടയ്ക്കു സമീപമുള്ള മലയിൽ നിന്ന് വീണ് കേതൻ കൊല്ലപ്പെടുകയായിരുന്നു. ആദ്യം അപകടമരണമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും പിന്നീട് പ്രതിശ്രുത വധു സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ആസൂത്രണം ചെയ്ത് കേതനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
സിയയും ചേതനും നിലവിൽ അറസ്റ്റിലാണ്. സിയ കേതനെ വിവാഹം കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും വീട്ടുകാരുടെ നിർബന്ധം മൂലമാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു.
കേതന്‍റെ കൊലപാതകം ഞെട്ടിക്കുന്ന സംഭവമാണെന്നും സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത കുറ്റകൃത്യമാണെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചിരുന്നു. വിദ്യാഭ്യാസമുള്ള മികച്ച ജീവിതസാഹചര്യമുള്ള കുട്ടികൾ എങ്ങനെയാണ് ഇത്തരത്തിൽ ചിന്തിക്കുന്നതെന്നും ഈ ചിന്താഗതിയുടെ കാരണമെന്താണെന്നും അതേക്കുറിച്ച് ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.