മണ്ഡപത്തിലെത്തി വരനെ അറസ്റ്റ് ചെയ്ത് പൊലീസ്; വിവാഹം നടത്താനായി യാചിച്ച് വധു

അറസ്റ്റിലായ ആകാശിനെതിരേ കൊലപാതകം ഉൾപ്പെടെ 31 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Gangster groom arrested from mandapam, bride begged for wedding

ആകാശ്, സീമ

Updated on

ഭോപ്പാൽ: വിവാഹവേദിയിലെത്തി വരനെ അറസ്റ്റ് ചെയ്ത് പൊലീസ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. വിവാഹത്തിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് അപ്രതീക്ഷിതമായി വരൻ അറസ്റ്റിലായത്. പ്രദേശത്തെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തിലുള്ള ഭുറ എന്നറിയപ്പെടുന്ന ആകാശിനെയാണ് പൊലീസ് വേദിയിൽ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടു പോയത്. അൽപ സമയത്തിനു ശേഷം വധു സീമ വിവാഹ വേഷത്തിൽ പൊലീസ് സ്റ്റേഷനിലെത്തി വിവാഹം നടത്താനായി അവസരം നൽകണമെന്ന് പൊലീസിനോട് അഭ്യർഥിച്ചു.

ആകാശും സീമയും തമ്മിൽ ആറു വർഷമായി അടുപ്പത്തിലായിരുന്നു. ഹൽദി അടക്കമുള്ള ചടങ്ങുകൾ പൂർത്തിയായെന്നും അതിഥികൾ തങ്ങൾ‌ക്കു വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം ചെയ്ത കുറ്റകൃത്യങ്ങളെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നും സീമ പൊലീസിനോട് പറഞ്ഞു. എന്‍റെ ജീവിതം നശിച്ചു പോകും, എന്‍റെ തെറ്റെന്താണ്, വിവാഹത്തിനു വേണ്ടി രണ്ടു മണിക്കൂർ നേരത്തേക്ക് അദ്ദേഹത്തെ സ്വതന്ത്രനാക്കണം, ചടങ്ങുകൾ പൂർത്തിയാക്കാൻ അനുവദിക്കണമെന്നും സീമ പൊലീസിനോട് ആവശ്യപ്പെട്ടു.

എന്നാൽ ഇക്കാര്യമൊന്നും പൊലീസ് അംഗീകരിച്ചില്ല. പൊലീസ് സ്റ്റേഷനിൽ വച്ച് തന്നെ വിവാഹം പൂർത്തിയാക്കാൻ അനുവദിക്കണമെന്ന ആവശ്യത്തെയും പൊലീസ് തള്ളി. ആകാശിന്‍റെ സംഘത്തിലുള്ള രാജാംജി താക്കൂർ, അഭിഷേക് ഉപാധ്യായ്, അഭിഷേക് മീണ, നീരജ്. അമിത് ഓസ്വാൾ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2018 മുതൽ ഭോപ്പാലിൽ കുപ്രസിദ്ധമായ ഇല്ലീഗൽ ഗാങ്ങിലെ അംഗങ്ങളാണ് ഇവരെല്ലാം.അമ്പത് പേരോളം വരുന്ന സംഘത്തിൽ ഉള്ള എല്ലാവരുടെയും കഴുത്തിൽ ഇല്ലീഗൽ എന്ന ടാറ്റൂ കുത്തിയിട്ടുണ്ട്.

അറസ്റ്റിലായ ആകാശിനെതിരേ കൊലപാതകം ഉൾപ്പെടെ 31 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏറ്റവും ൊടുവിൽ 25 വയസുള്ള പുരോഹിതനെ തട്ടിക്കൊണ്ടു പോയി 8 ലക്ഷം രൂപ ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാജ ബലാത്സംഗ പരാതി നൽകുമെന്ന് ആരോപിച്ചാണ് 8 ലക്ഷം രൂപ ആവശ്യപ്പെട്ടത്. പുരോഹിതൻ രക്ഷപ്പെട്ട് പൊലീസിൽ പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.

logo
Metro Vaartha
www.metrovaartha.com