

'അഘോരി പൂജ'യ്ക്കെന്ന പേരിൽ തട്ടിയെടുത്തത് 1.9 ലക്ഷം രൂപ; ആൾദൈവങ്ങൾ പിടിയിൽ
താനെ: ദുർമന്ത്രവാദം ചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് നാസിക് സ്വദേശിയുടെ കൈയിൽ നിന്ന് 1.9 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് ആൾദൈവങ്ങൾ പിടിയിൽ. ഏകൽഹാരി ബാബ എന്നറിയപ്പെടുന്ന സാഗർ ശിവാജി (24), താന്തൻ ബാബ എന്നറിയപ്പെടുന്ന അർജുൻ ഭാരത് ചവാൻ എന്നിവരാണ് പിടിയിലായത്. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നുള്ളവരാണെന്നാണ് നവാസിക്കിലെ ദീവാലേ സ്വദേശിയായ യുവതിയോട് ഇരുവരും സ്വയം പരിചയപ്പെടുത്തിയിരുന്നത്.
27 കാരിയായ യുവതി നേരിടുന്ന പ്രശ്നങ്ങൾ പ്രത്യേക പൂജയിലൂടെയും ആചാരങ്ങളിലൂടെയും പരിഹരിക്കാമെന്നാണ് ഇരുവരും ബോധ്യപ്പെടുത്തിയിരുന്നത്. അഘോരി പൂജയുടെ പേരിൽമാത്രം 1.47 ലക്ഷം രൂപയാണ് യുവതി പണമായി ഇരുവർക്കും നൽകിയത്.
പിന്നീട് 43,000 രൂപ ഓൺലൈനായും കൈമാറി. പറ്റിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. നാസിക്കിൽ നിന്നു തന്നെയാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. ബിഎൻസ് 318 (4) വഞ്ചന എന്നത് കൂടാതെ നരബലിയും മറ്റ് മനുഷ്യത്വരഹിത, പൈശാചിക, അഘോരി പൂജകളെയും ആഭിചാരത്തെയും തുടച്ചു നീക്കുന്നതിനായുള്ള വകുപ്പുകളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.