

ഇന്തോ-പാക് അതിർത്തിയിൽ ഡ്രോൺ വഴി കടത്താൻ ശ്രമിച്ച ഹെറോയിനും ആയുധങ്ങളും പിടികൂടി
ജയ്പൂർ: രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിൽ ഇന്ത്യ-പാക്കിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ഡ്രോൺ വഴി കടത്താൻ ശ്രമിച്ച 10 കിലോഗ്രാം ഹെറോയിൻ, 11 വിദേശ നിർമിത ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.
വീരേന്ദ്ര സിങ് എന്നയാളെയാണ് പിടികൂടിയത്. ഇയാൾ ചരക്ക് ഏറ്റുവാങ്ങാനായി സ്ഥലത്തെത്തിയതാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കടത്തിന് ഉപയോഗിച്ച മോട്ടോർസൈക്കിളും പൊലീസ് പിടിച്ചെടുത്തു.
അതിർത്തിയിലെ കെവൈഡി മേഖലയിൽ ശനിയാഴ്ച രാത്രി 'ഓപ്പറേഷൻ ഷോക്ക് വേവ്' എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് വൻ ആയുധ-മയക്കുമരുന്ന് ശേഖരം പിടികൂടിയത്. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം കോടിക്കണക്കിന് രൂപ വരുമെന്ന് ഐജി ഓം പ്രകാശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ, പിടിച്ചെടുത്ത ഹെറോയിന് അഫ്ഗാനിസ്ഥാനുമായി ബന്ധമുണ്ടെന്നും ഇന്ത്യ-പാക്കിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിക്ക് അപ്പുറത്ത് നിന്ന് ഡ്രോണുകൾ ഉപയോഗിച്ച് ഇത് അതിർത്തിക്കുള്ളിലേക്ക് ഇറക്കിയതാണെന്നും കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കി. പിടിച്ചെടുത്ത ചരക്ക് പിന്നീട് പഞ്ചാബിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്ന് പൊലീസ് അറിയിച്ചു.