
അയൽക്കാരനുമായി ചാറ്റിങ്; പ്ലസ് ടു വിദ്യാർഥിയെ അച്ഛനും സഹോദരനും ചേർന്ന് വെടിവച്ച് കൊന്നു
representative image
മുസാഫർനഗർ: അയൽവീട്ടിൽ താമസിക്കുന്ന ആൺകുട്ടിയെ പ്രണയിച്ചതിന്‍റെ പേരിൽ 15 വയസുള്ള പെൺകുട്ടിയെ അച്ഛനും സഹോദരനും ചേർന്ന് വെടിവച്ച് കൊന്നു. ഉത്തർപ്രദേശിലെ ശ്യാംലി ജില്ലയിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ മുസ്കാനാണ് കൊല്ലപ്പെട്ടത്. മുസ്കാന്‍റെ അച്ഛൻ ജുൽഫാമിനെയും 15 വയസുള്ള സഹോദനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മുസ്കാൻ തൊട്ടടുത്ത് താമസിച്ചിരുന്ന ആൺകുട്ടിയുമായി പ്രണയബന്ധത്തിലായിരുന്നു.
വീട്ടുകാർ ഈ ബന്ധത്തെ എതിർത്തുവെങ്കിലും പെൺകുട്ടി പിന്മാറാൻ തയാറായിരുന്നില്ല. ഞായറാഴ്ച വൈകിട്ട് മുസ്കാൻ ഫോണിൽ ചാറ്റ് ചെയ്യുന്നത് അച്ഛൻ കണ്ടു. പെൺകുട്ടിയെ വീടിന്‍റെ മുകൾനിലയിലേക്ക് കൊണ്ടു പോയതിനു ശേഷമാണ് പിതാവ് വെടിവച്ചത്.
മകൾ വീടിന്‍റെ അഭിമാനം നശിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ കൈയിൽ നിന്ന് പിസ്റ്റൾ പിടിച്ചെടുത്തു. മുസ്കാന്‍റെ മൃതദേഹം പോസ്റ്റമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും.