പാലിൽ ഉറക്കഗുളിക കലർത്തി നൽകി, വിഷപാമ്പിനെ വിട്ട് കടിപ്പിച്ചു; ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ

ആദ്യം റോഡപകടമുണ്ടാക്കി അതുലിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. തുടർന്ന് പാമ്പിനെ ഉപയോഗിച്ച് കൊലപാതകം നടത്താൻ ഇരുവരും പദ്ധതിയിടുകയായിരുന്നു.
The arrested accused

അറസ്റ്റിലായ പ്രതികൾ

Updated on

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഭർത്താവിനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിൽ ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. പാലിൽ ഉറക്കഗുളിക കലർത്തി നൽകി ഭർത്താവിനെ അബോധാവസ്ഥയിലാക്കിയ ശേഷം വിഷപാമ്പിനെ കട്ടിലിലേക്ക് വിട്ട് കടിപ്പിച്ചാണ് കൊലപാതകം നടത്തിയത്.

പാമ്പ് കടിയേറ്റ് മരണം സംഭവിച്ചതാണെന്ന് വരുത്തി തീർത്ത് 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായിരുന്നു പ്രതികളുടെ ലക്ഷ്യം.

ഹസ്തിനാപൂരിൽ പ്ലേ സ്കൂൾ നടത്തിവന്നിരുന്ന അതുൽ പൻവാറാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയിലാണ് അതുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം പാമ്പുകടിയേറ്റ് മരിച്ചതാണെന്നാണ് കരുതിയിരുന്നത്. എന്നാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്തുവന്നത്. സ്കൂളിലെ ഡ്രൈവറായ തുഷാറുമായി അതുലിന്‍റെ ഭാര്യ ദാമിനിക്ക് അവിഹിതബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ആദ്യം റോഡപകടമുണ്ടാക്കി അതുലിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. തുടർന്ന് പാമ്പിനെ ഉപയോഗിച്ച് കൊലപാതകം നടത്താൻ ഇരുവരും പദ്ധതിയിടുകയായിരുന്നു.

സംഭവദിവസം രാത്രി ദാമിനി ഭർത്താവിന്‍റെ പാലിൽ ഉറക്കഗുളിക കലർത്തി നൽകി. അബോധാവസ്ഥയിലായ ശേഷം വിഷപാമ്പിനെ കിടക്കയിലേക്ക് വിട്ടതോടെ പാമ്പ് അതുലിനെ കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 2019ലാണ് ഇരുവരും വിവാഹിതരായത്.

logo
Metro Vaartha
www.metrovaartha.com