ചുറ്റിക കൊണ്ട് തലയിൽ അടിച്ചത് 50 പ്രാവശ്യം; യുഎസിൽ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം|Video
ന്യൂയോർക്ക്: ലഹരിക്കടിമയായ ഭവന രഹിതന്‍റെ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. എംബിഎ വിദ്യാർഥിയും ഹരിയാന സ്വദേശിയുമായ വിവേക് സൈനിയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. ഭവന രഹിതനും ലഹരിക്ക് അടിമയുമായ ജൂലിയൻ ഫോൽക്നെറാണ് വിവേകിനെ ചുറ്റിക കൊണ്ട് 50 തവണയോളം തുടർച്ചയായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 25കാരനായ വിവേക് ജോർജിയയിലെ ലിത്തോനിയയിൽ ഒരു സ്റ്റോറിൽ പാർട് ടൈം ക്ലർക്കായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭവന രഹിതനായി അലഞ്ഞു നടന്നിരുന്ന ജൂലിയന് സ്റ്റോറിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്.
പുറത്തു നല്ല തണുപ്പായതിനാൽ അയാളോട് പുറത്തു പോകാൻ ജീവനക്കാർ ആവശ്യപ്പെട്ടിരുന്നില്ല. ഭക്ഷണവും താമസിക്കാൻ ഇടവും വസ്ത്രങ്ങളും നൽകിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പക്ഷേ ജനുവരി 16ന് സുരക്ഷയെക്കുറിച്ച് ഭയം തോന്നിയതിനെത്തുടർന്ന് സ്റ്റോറിൽ നിന്ന് പോയില്ലെങ്കിൽ പൊലീസിനെ അറിയിക്കുമെന്ന് വിവേക് ജൂലിയനോട് പറഞ്ഞു.
ഇതാണ് കൊലപാതകത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം. ബിടെക് പൂർത്തിയാക്കിയതിനു ശേഷം അലബാമ യൂണിവേഴ്സിറ്റിയിൽ നിന്നാണ് വിവേക് എംബിഎ ബിരുദം നേടിയത്.