
'ട്വിറ്റർ കില്ലറെ' തൂക്കിക്കൊന്ന് ജപ്പാൻ
ടോക്കിയോ: ഒമ്പത് പേരെ സ്വന്തം അപ്പാർട്ട്മെന്‍റിൽ എത്തിച്ച് കൊന്ന് കഷ്ണങ്ങളാക്കിയ കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ തകാഹിറോ ഷിറൈഷിയെ തൂക്കിക്കൊന്ന് ജപ്പാൻ. ട്വിറ്റർ കില്ലറെന്ന് കുപ്രസിദ്ധനായ തകാഹിറോ 2017ലാണ് 8 സ്ത്രീകൾ അടക്കം 9 പേരെ കൊലപ്പെടുത്തിയത്. കൊല്ലും മുൻപ് സ്ത്രീകളെയെല്ലാം ഇയാൾ ബലാത്സംഗം ചെയ്തുവെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 2020ൽ തകാഹിറോ കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തി. വധശിക്ഷയ്ക്കെതിരേ ജപ്പാനിൽ പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടെയാണ് തകാഹിറോയെ തൂക്കിക്കൊന്നത്. ടോക്കിയോ ജയിലിൽ വച്ച് അതീവരഹസ്യമായാണ് ശിക്ഷ നടപ്പാക്കിയത്. മൂന്നു വർഷങ്ങൾക്കു ശേഷം ഇതാദ്യമായാണ് ജപ്പാൻ വധശിക്ഷ നടപ്പാക്കുന്നത്. 2017ലാണ് പൊലീസ് തകാഹിറോയെ അറസ്റ്റ് ചെയ്തത്.
ട്വിറ്ററിലൂടെയാണ് തകാഹിറോ ഇരകളുമായി സംവദിച്ചിരുന്നത്. ട്വിറ്ററിൽ ആത്മഹത്യാ പ്രവണതയോടു കൂടിയ കുറിപ്പുകൾ പോസ്റ്റ് ചെയ്യുന്നവരുമായി ബന്ധം സ്ഥാപിക്കും. പിന്നീട് ആത്മഹത്യ ചെയ്യാൻ സഹായിക്കാം എന്ന് വാഗ്ദാനം ചെയ്ത് അപ്പാർട്മെന്‍റിലേക്ക് വിളിച്ചു വരുത്തും.
ഇതു പ്രകാരം ഒരു കൗമാരക്കാരിയടക്കം എട്ടു സ്ത്രീകളെ തന്‍റെ അപ്പാർട്ട്മെന്‍റിലെത്തിച്ച് ഇയാൾ ബലാത്സംഗം ചെയ്തു കൊന്നു. ശേഷം മൃതദേഹം അറുത്തു കഷണങ്ങളാക്കി. കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ കാമുകൻ ഇക്കാര്യം അറിഞ്ഞതോടെ അയാളെയും അപ്പാർട്ട്മെന്‍റിലെത്തിച്ച് കൊല്ലുകയായിരുന്നു. ജപ്പാനിൽ വധശിക്ഷ നടപ്പാക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് കുറ്റവാളിയെ ഇക്കാര്യം അറിയിക്കുക.