

സ്ത്രീധനമായി പോത്തിനെ കൊടുത്തില്ല; ഭാര്യയെ കൊന്നയാൾക്ക് ജീവപര്യന്തം, കുട്ടികളെ കോടതി സംരക്ഷിക്കും
ചമ്പാരൻ: സ്ത്രീധനമായി പോത്തിനെ നൽകാഞ്ഞതിന്‍റെ പേരിൽ ഭാര്യയെ കൊന്നയാൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ബീഹാർ ചമ്പാരൻ സ്വദേശിയായ റീനാ ദേവിയെ കൊന്ന കേസിൽ ഭർത്താവ് സുഭാഷ് യാദവിനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. ആറു വർഷം മുൻപാണ് റീനാ ദേവി കൊല്ലപ്പെട്ടത്. വിവാഹസമയത്ത് സ്ത്രീധനമായി ഒരു പോത്തിനെയും ഒരു മോട്ടോർസൈക്കിളും സുഭാഷ് ആവശ്യപ്പെട്ടിരുന്നു. കാലമേറെ കഴിഞ്ഞിട്ടും ഈ രണ്ട് ആവശ്യങ്ങളും നടപ്പാകാതെ വന്നതോടെ ഇയാൾ ഭാര്യയെ മർദിച്ചു കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം മൂന്നു കഷ്ണങ്ങളാക്കി കത്തിച്ചു കളയുകയും ചെയ്തു.
റീനാദേവിയുടെ അമ്മ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടക്കാത്ത പക്ഷം ആറ് മാസം കൂടി ജയിലിൽ കഴിയേണ്ടി വരും. തെളിവു നശിപ്പിക്കാൻ ശ്രമിച്ച കേസിൽ ഏഴ് വർഷം തടവും 25000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധിയിൽ ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത രണ്ടു കുഞ്ഞുങ്ങളെ കോടതി സംരക്ഷിക്കും. രണ്ട് കുട്ടികൾക്കായിമാസം 4000 രൂപ വീതം നൽകാൻ ബിഹാർ സർക്കാരിനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.