

കവടിയാർ കൊട്ടാരം.
File
തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തോട് രാജകുടുംബം സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ. കൊട്ടാരവുമായി അടുത്ത ബന്ധമുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിക്കാന്‍ തുടങ്ങിയതോടെയാണ് രാജകുടുംബം അന്വേഷണത്തോട് നിസഹകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ, ചോദ്യം ചെയ്യലിന്‍റെ പേരില്‍ പൊലീസ് മാനസികമായി ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് കുടുംബാംഗങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. മോഷണം ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും അമൂല്യ രത്‌നങ്ങളുമാണ് കൊട്ടാരത്തിലെ അലമാരയില്‍ നിന്ന് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ നവംബറില്‍ ബെംഗളൂരുവിലേക്ക് പോകാനായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങള്‍ കാണാനില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. കുടുംബാംഗങ്ങള്‍ ആരെങ്കിലും എടുത്തതാകാം എന്നുകരുതി ആദ്യം വീട്ടുകാര്‍ തന്നെ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് മോഷണമാണെന്ന് ഉറപ്പിച്ച് പൊലിസിനെ സമീപിച്ചത്. ആഭരണങ്ങള്‍ കാണാതാകുന്നതിന് പത്ത് ദിവസം മുൻപ് വരെ അലമാരയില്‍ ഉണ്ടായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.