

വീടിനരികിൽ മൂത്രമൊഴിക്കുന്നത് തടഞ്ഞയാളെ കൊന്നു; പൊലീസുകാരൻ അടക്കം 6 പേർ പിടിയിൽ
file image
പ്രയാഗ്‌രാജ്: വീടിനരികിൽ മൂത്രമൊഴിക്കുന്നത് തടഞ്ഞ 45കാരനെ കൊന്ന കേസിൽ പൊലീസുകാരൻ ഉൾപ്പെടെ ആറു പേർ പിടിയിൽ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. രാജേഷ് നിഷാദ് എന്നയാളാണ് കൊല്ലപ്പെട്ടത്. നിഷാദിന്‍റെ വീടിനടുത്ത് ഒരു വിവാഹച്ചടങ്ങ് നടന്നിരുന്നു. വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർ നിഷാദിന്‍റെ വീടിനോട് ചേർന്ന് മൂത്രമൊഴിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
വീടിനരികിൽ മൂത്രമൊഴിക്കരുതെന്ന് നിഷാദ് പറഞ്ഞതോടെ വാക്കുതർക്കം ആരംഭിച്ചു. തുടർന്ന് പ്രതികളെല്ലാവരും ചേർന്ന് നിഷാദിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇരുമ്പുവടി കൊണ്ട് അടി കിട്ടിയതായും റിപ്പോർട്ടുകളുണ്ട്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
നിഷാദിന്‍റെ കുടുംബം നൽകിയ പരാതിയിൽ 12 പേർക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. ഇതിൽ ആറു പേരെ പൊലീസ് പിടി കൂടി. മാവു ജില്ലയിലെ പൊലീസ് കോൺസ്റ്റബിളായ സുനിൽ കനോജിയയാണ് കേസിലെ ഒന്നാം പ്രതി.