

മാട്രിമോണിയിലെ വ്യാജ 'ഹോട്ടൽ ഉടമ'; 36കാരിയെ പീഡിപ്പിച്ച് പണവുമായി യുവാവ് കടന്നു കളഞ്ഞു
representative image- Ai
മുംബൈ: മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകിയ ശേഷം പണവുമായി യുവാവ് കടന്നു കളഞ്ഞു. താൻ വലിയ ധനികനാണെന്ന് ധരിപ്പിച്ച് 41.25 ലക്ഷം രൂപയാണ് പ്രതി വിവാഹമോചിതയും 36കാരിയുമായ യുവതിയിൽ നിന്നും തട്ടിയെടുത്തത്.
മഹാരാഷ്ട്രയിലെ നന്ദുർബറിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. 38 കാരനായ പ്രതിക്കെതിരേ കോൽസേവാഡി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി.
താനെ ജില്ലയിലെ കല‍്യാണിൽ കുട്ടിക്കൊപ്പമാണ് യുവതി കഴിയുന്നത്. ധനികനായ ഹോട്ടൽ ഉടമയും സിവിൽ എൻജിനീയറുമാണെന്ന് അവകാശപ്പെട്ടാണ് ഇയാൾ മാട്രിമോണിയിൽ വ‍്യാജ പ്രൊഫൈൽ സൃഷ്ഠിച്ചത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി യുവതിയുടെ വിശ്വാസം നേടിയെടുത്ത പ്രതി പൻവേലിലെ ഹോട്ടലുകളിലും കല‍്യാണിലെ അവരുടെ വീട്ടിൽ വച്ചും നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്.
യുവതിയുടെ ഒരു കാർ വിൽക്കാൻ വ‍്യാജ രേഖകൾ ഉണ്ടാക്കിയെന്നും എഫ്ഐആറിനെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു. പ്രതി സമാന രീതിയിൽ കൂടുതൽ സ്ത്രീകളെ ലക്ഷ‍്യം വച്ചിട്ടുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നു വരുകയാണെന്ന് പൊലീസ് പറഞ്ഞു.