

റോജിത്ത്
കോഴിക്കോട്: പൊലീസ് സബ് ഇൻസ്പെക്റ്ററുടെ വേഷത്തിൽ ലഹരി വിൽപ്പനക്കാരിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്ത് വിറ്റഴിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് ചുങ്കം കല്ലിത്തോട് സ്വദേശി റോജിത്ത് ആണ് അറസ്റ്റിലായത്. നഗരത്തിൽ പലയിടങ്ങളിലായി പൊലീസ് ഇൻസ്പെക്റ്ററുടെ വേഷത്തിൽ എത്തുന്ന ഒരാൾ യുവാക്കളിൽ നിന്ന് പണം വാങ്ങുന്നുവെന്ന പരാതി ഉയർന്നതിനെത്തുടർന്ന് ഡാൻസാഫും(ഡിസ്ട്രിക്റ്റ് ആന്‍റി- നാർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) ഫെറോക് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
റോജിത്ത് എസ് ഐ ആണെന്ന പേരിൽ നഗരത്തിൽ വിവിധ ഇടങ്ങളിൽ പരിശോധന നടത്താറുണ്ടെന്നും എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വൻ തോതിൽ പിടിച്ചെടുക്കാറുണ്ടെന്നും പൊലീസ് കണ്ടെത്തി. പിന്നീട് ഈ ലഹരിവസ്തുക്കൾ വലിയ തുകയ്ക്ക് മറ്റുള്ളവർക്ക് വിൽക്കും. മാത്രമല്ല ലഹരിവസ്തുക്കൾ കൈവശം വച്ചിരുന്നവരിൽ നിന്ന് പ്രതി പണവും കൈപ്പറ്റിയിരുന്നു.
അറസ്റ്റ് ചെയ്യുന്ന സമയത്ത് റോജിത്തിന്‍റെ കൈവശം 2.5 ഗ്രാം എംഡിഎംഎ, കൈവിലങ്ങ്, എയർ പിസ്റ്റൾ, വ്യാജ പൊലീസ് ഐഡി കാർഡ്, യൂണിഫോമിലുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമുണ്ടായിരുന്നു. ഇയാളുമായി ബന്ധമുള്ളവരെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.