
കോരാപുട്ട്: ഗർഭിണിയും ഭാര്യയുടെ ബന്ധുവുമായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത് യുവാവ്. ഇയാളുടെ ഭാര്യ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. കേസിൽ ഇരുവരേയും ഒഡീഷ പൊലീസ് അറസ്റ്റ് ചെയ്തു.
30 വയസുള്ള യുവതിയുടെ ഭർത്താവിനോടുള്ള പകയാണ് ഇരുവരെയും ഈ ക്രൂര കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഒഡീഷയിലെ നബരംഗ്പൂർ ജില്ലയിൽ ഫെബ്രുവരി 28നായിരുന്നു സംഭവം.
തന്‍റെ പതിവ് പരിശോധനകൾക്കായി പോകാന്‍ സാഹായം തേടിയാണ് 5 മാസം ഗർഭിണിയായ യുവതി ആശാ വർക്കറും ബന്ധുവുമായ പദ്മയുടെ വീട്ടിൽ എത്തുന്നത്. എന്നാൽ യുവതിയെ 38 കാരനായ ഭർത്താവ് പിടിച്ചുകൊണ്ട് പോയി മുറിയിൽ പൂട്ടിയിട്ട ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.
യുവതിയെ രക്ഷിക്കുന്നതിന് പകരം 35 കാരിയായ പദ്മ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ തന്‍റെ ഫോണിൽ പകർത്തിക്കൊണ്ടിരുന്നു. സംഭവം പുറത്ത് അറിയിച്ചാൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിത്തുകയായിരുന്നു. എന്നാൽ യുവതിയുടെ ഭർത്താവിനോടുള്ള വിദ്വേഷത്തിൽ പിന്നീട് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ഫെബ്രുവരി 28 നാണ് കുറ്റകൃത്യം നടന്നതെങ്കിലും യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് കുടുംബം ഈ കാര്യം അറിയുന്നത്. തുടർന്ന് ഇവർ തിങ്കളാഴ്ച പൊലീസിൽ പരാതിപ്പെട്ടു. സംവത്തിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വീഡിയോ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാന്‍ സൈബർ സെല്ലിനോട് അവശ്യപ്പെട്ടതായി പൊലീസ് അറിയിച്ചു.