
സമീര ഫാത്തിമ
നാഗ്പുർ: വിവാഹത്തട്ടിപ്പിലൂടെ നിരവധി പേരിൽ നിന്ന് ലക്ഷക്കണക്കിന് പണം തട്ടിയെടുത്ത അധ്യാപിക അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്നാണ് സമീര ഫാത്തിമ എന്ന യുവതി അറസ്റ്റിലായത്. അന്വേഷണത്തിൽ ഇവർ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ളതായും അധ്യാപികയാണെന്നും കണ്ടെത്തി. 15 വർഷത്തിനിടെ 8 പേരെയാണ് സമീര വിവാഹം കഴിച്ചത്. ഒമ്പതാം വിവാഹത്തിനുള്ള ശ്രമത്തിനിടെയാണ് പൊലീസ് സമീരയെ പിടി കൂടിയത്. വിവാഹത്തിനു ശേഷം യുവാക്കളെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു പതിവ്.
ധനികരായ മുസ്ലിം കുടുംബത്തിലെ വിവാഹിതരായ യുവാക്കളെയാണ് സമീര ലക്ഷ്യമിട്ടിരുന്നത്. മാട്രിമോണിയൽ വെബ്സൈറ്റുകളും ഫെയ്സ്ബുക്കും വഴിയാണ് ഇരകളെ കണ്ടെത്തിയിരുന്നത്. പിന്നീട് വാട്സാപ്പിലൂടെ ബന്ധപ്പെടും. ഒരു കുഞ്ഞുള്ള വിവാഹ മോചിതയായ സ്ത്രീ എന്നാണ് സമീര സ്വയം പരിചയപ്പെടുത്താറുള്ളത്. സഹതാപം തോന്നും വിധമുള്ള കഥ പറഞ്ഞ് ഇരകളിൽ നിന്ന് വിശ്വാസം നേടിയെടുക്കും.
വിവാഹത്തിനു ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് പതിവ്. തന്‍റെ കൈയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിച്ചുവെന്ന് കാണിച്ച് ഇരകളിൽ ഒരാൾ നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. റിസർവ് ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥൻ വരെ ഇവരുടെ കുടുക്കിൽ പെട്ടിട്ടുണ്ട്. ഒമ്പതാമത്തെ വിവാഹത്തിനായുള്ള ശ്രമത്തിനിടെ നാഗ്പുരിലെ ചായക്കടയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.