
സോനവും രാജാ രഘുവംശിയും വിവാഹ വേഷത്തിൽ
തുടക്കം വിവാഹക്ഷണക്കത്തിലെ പേരിൽ നിന്നാണെങ്കിൽ കൊടും വനത്തിലെ കൊക്കയിൽ കണ്ടെത്തുന്ന അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തുന്നതോടെയാണ് അവസാനം. ഏതെങ്കിലും ഹൊറൽ വെബ് സീരീസുകളുടെ കഥയാണെന്ന് ധരിച്ചുവെങ്കിൽ തെറ്റി.. മേഘാലയയിൽ ഹണിമൂണിനിടെ ഭാര്യ കൊന്നു തള്ളിയ 29 വയസ്സുള്ള രാജാ രഘുവംശിയുടെ ജീവിതത്തെക്കുറിച്ചാണ് പറയുന്നത്.
ഇന്ദോറിലെ സാഹ്കർ നഗറിലെ ഒരു കൂട്ടുകുടുംബത്തിലെ ഇളയ സഹോദരനാണ് രാജാ രഘുവംശി. മുതിർന്ന സഹോദരന്മാരായ സച്ചിന്‍റെയും വിപിന്‍റെയും വിവാഹം കഴിഞ്ഞതിനു പിന്നാലെ രാജായും കുടുംബപരമായുള്ള ബിസിനസിന്‍റെ ചുക്കാൻ ഏറ്റെടുത്തു. 2007 മുതൽ സ്കൂളുകളിലേക്കും കോച്ചിങ് സ്ഥാപനങ്ങളിലേക്കും ബസുകൾ ഏർപ്പാട് ചെയ്തു നൽകുന്ന രഘുവംശി ട്രാൻസ്പോർട്ട് പിന്നീട് രാജായുടെ നിയന്ത്രണത്തിലായിരുന്നു. മേയ് 11ന് സോനം രഘുവംശിയുമായുള്ള വിവാഹം വരെയും എല്ലാം നല്ല രീതിയിൽ തന്നെ മുന്നോട്ടു പോയി.
ഇന്ദോറിലെ കുശ്വാഹ് നഗറിലെ പ്ലൈവുഡ് ഫാക്റ്ററി ഉടമസ്ഥൻ ദേവി സിങ് രഘുവംശിയുടെ മകളാണ് സോനം. കുടുംബപരമായുള്ള ബിസിനസിന്‍റെ ബില്ലിങ്, അക്കൗണ്ട്സ്, സൂപ്പർവിഷൻ അങ്ങനെ എല്ലാകാര്യങ്ങളും നോക്കി നടത്തിയിരുന്നത് സോനം തന്നെയായിരുന്നു. ഇടക്കാലത്ത് ബില്ലിങ് വിഭാഗത്തിലേക്ക് രാജ് കുശ്വാഹ എന്ന യുവാവ് നിയമിക്കപ്പെട്ടു. സോനത്തിന്‍റെ വീടിനോട് ചേർന്നു തന്നെയായിരുന്നു രാജിന്‍റെ താമസവും. രാജാ രഘുവംശിയുടെ കൊലപാതകത്തിനു കാരണമായി പൊലീസ് ചൂണ്ടിക്കാണിക്കുന്നത് സോനവും രാജ് കുശ്വാഹയും തമ്മിലുള്ള പ്രണയമാണ്.
2024 ഒക്റ്റോബറിൽ രാമനവമി ആഘോഷത്തിന്‍റെ ഭാഗമായി സമുദായം വിവാഹം നോക്കുന്ന യുവതീ യുവാക്കളുടെ പേരുകൾ ശേഖരിച്ചിരുന്നു. ഇതിലേക്ക് സോനവും രാജായും പേരും വിവരവും നൽകിയിരുന്നു. പരസ്പരം പ്രൊഫൈലുകൾ പരിശോധിച്ച് ചേരുമെന്ന് തോന്നിയതോടെയാണ് ഇരുവരും വിവാഹത്തിന് തയാറായത്. അതിനു മുൻപേ ഇരുവരും തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു. പക്ഷേ ഹണിമൂണിനിടെ രാജാ കൊല്ലപ്പെട്ടതോടെ വിവാഹം ഉൾപ്പെടെ സോനത്തിന്‍റെ ഗൂഢാലോചനയാണോ എന്ന സംശയം ശക്തമാകുന്നുണ്ട്. അന്വേഷണം തുടരുമ്പോൾ സത്യം പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് രാജായുടെ കുടുംബം.