
സോനവും രാജാ രഘുവംശിയും വിവാഹ വേഷത്തിൽ
ന്യൂഡൽഹി: മേഘാലയയിലെ ഹണിമൂൺ കൊലക്കേസിൽ വീണ്ടും ട്വിസ്റ്റ്. ഇന്ദോർ സ്വദേശിയായ രാജാ രഘുവംശിയെ ക്വൊട്ടേഷൻ നൽകി കൊന്ന ഭാര്യ സോനം രഘുവംശി 119 തവണ മറ്റൊരു വ്യക്തിയുമായി ഫോണിൽ സംസാരിച്ചതായി പൊലീസ് കണ്ടെത്തി. കേസിൽ ഇതു വരെയും ഉൾപ്പെടാതിരുന്ന സഞ്ജയ് വർമ എന്നയാളുമായാണ് സോനം വിവാഹത്തിനു മുൻപും ശേഷവുമായി 119 തവണ ഫോണിൽ ബന്ധപ്പെട്ടത്.
നിലവിൽ ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും പൊലീസ് പറയുന്നു. മേയ് 23നാണ് രാജാ രഘുവംശിയെ കൊന്ന് മേഘാലയയിലെ കൊക്കയിൽ തള്ളിയത്. പത്തുദിവസത്തിനു ശേഷം പൊലീസ് മൃതദഹം കണ്ടെടുത്തു. ജൂൺ 8ന് രാജായുടെ ഭാര്യ സോനം രഘുവംശിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തിനു മുൻപേ സോനം രാജ് കുശ്വാഹ എന്ന 20കാരനുമായി പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാരുടെ നിർബന്ധത്താൽ വിവാഹത്തിന് സമ്മതിച്ചതാണെന്നുമായിരുന്നു സോനം പൊലീസിനു മൊഴി നൽകിയത്.
രാജിന്‍റെ സഹായത്തോടെ ക്വൊട്ടേഷൻ സംഘത്തെ വരുത്തിയാണ് രാജായെ കൊലപ്പെടുത്തിയതെന്നും സോനം മൊഴി നൽകി. എന്നാൽ ത്രികോണ പ്രണയത്തിനുമപ്പുറം കൊലപാതകത്തിനു പിന്നിൽ മറ്റെന്തോ കാരണമുള്ളതായി പൊലീസ് സംശയം ഉന്നയിച്ചിരുന്നു. അതിനു പിന്നാലെയാണ് മറ്റൊരാൾ കൂടി അന്വേഷണത്തിന്‍റെ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നത്.