

സോനാ മൊല്ല
കൊച്ചി: അങ്കമാലിക്ക് സമീപം കറുകുറ്റിയിൽ നിന്ന് എട്ട് കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല(47) പിടിയിലായത്. അങ്കമാലി പൊലീസും റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവുമാണ് പരിശോധന നടത്തിയത്.
കറുകുറ്റി റെയിൽവേ ട്രാക്കിന് സമീപത്ത് ഒരു മുറി വാടകയ്ക്കെടുത്താണ് പ്രതി താമസിച്ചിരുന്നത്. ഒഡീഷയിൽ നിന്നെത്തുന്ന കഞ്ചാവ് കിലോയ്ക്ക് 30,000 രൂപയ്ക്കാണ് പ്രതി കേരളത്തിൽ വിറ്റിരുന്നത്. ഇയാൾക്ക് കഞ്ചാവ് എത്തിച്ചു കൊടുത്തവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
ആലുവ , അങ്കമാലി സ്റ്റേഷനുകളിൽ പൊലീസ് പരിശോധന കർശനമാക്കിയ സാഹചര്യത്തിൽ കറുകുറ്റിയിലൂടെ കടന്നു പോകുന്നതിനിടെ ട്രെയിനിൽ നിന്ന് പ്രതിക്ക് കഞ്ചാവ് അടങ്ങിയ ബാഗ് എറിഞ്ഞു കൊടുക്കുകയായിരുന്നു പതിവ്. കുറച്ചു നാളുകളായി ഇയാൾ പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇതിനു മുൻപ് പെരുമ്പാവൂർ എക്സൈസ് ഡിപ്പാർട്മെന്‍റ് ഹെറോയിൻ കൈവശം വച്ചതുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.