വിദ‍്യാർഥിനികളുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ച സംഭവം; പ്രതിക്കെതിരേ കൂടുതൽ കേസുകൾ

രണ്ടു കേസുകൾ കൂടിയാണ് പ്രതിയായ ഏബൽ അഗസ്റ്റിനെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്നത്
more cases against the accused in morphing images of female students and spreading them on pornographic sites

പ്രതി ഏബൽ അഗസ്റ്റിൻ, പ്രതിഷേധിക്കുന്ന വിദ‍്യാർഥികൾ

Updated on

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ എംബിബിഎസ് വിദ‍്യാർഥി ഏബൽ അഗസ്റ്റിനെതിരേ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. രണ്ടു കേസുകൾ കൂടിയാണ് ഏബലിനെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മെഡിക്കൽ കോളെജ് പൊലീസിന്‍റെതാണ് നടപടി. ആദ‍്യ കേസിൽ ഇയാൾക്ക് ജാമ‍്യം ലഭിച്ചതിനു പിന്നാലെ വിദ‍്യാർഥികൾ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. ഇതേത്തുടർന്നാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തത്.

കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി തങ്ങൾ പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളും കാത്തിരിക്കേണ്ടതായി വന്നെന്നും വിദ‍്യാർഥികൾ പറയുന്നു. വയനാട് സ്വദേശിയായ ഏബലിനെ ചൊവ്വാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തതെങ്കിലും കോടതിയിൽ ഹാജരാക്കിയതിനു ശേഷം ജാമ‍്യം ലഭിക്കുകയായിരുന്നു. ഇതുവരെ 8 പരാതികൾ ഏബലിനെതിരേ ലഭിച്ചതായും പുതിയ പരാതിയിൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ‍്യക്തമാക്കി.

കൂടുതൽ ആളുകളുടെ ചിത്രങ്ങൾ ഇയാൾ‌ മോർഫ് ചെയ്തിട്ടുണ്ടോയെന്ന് അറിയാൻ മൊബൈൽ ഫോൺ പരിശോധിച്ചു വരുകയാണെന്നും സോഷ‍്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. പതിനേഴോളം പെൺകുട്ടികളുടെ ചിത്രം പ്രതി സോഷ‍്യൽ മീഡിയയിൽ നിന്നും എടുക്കുകയും അത് മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചെന്നാണ് പരാതി.

logo
Metro Vaartha
www.metrovaartha.com