

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ അറസ്റ്റിൽ
തളിപ്പറമ്പ്: രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. കണ്ണൂർ കുറുമാത്തൂർ ഹിലാൽ മൻസിൽ ജാബിറിന്‍റെ ഭാര്യ മുബഷിറയാണ് അറസ്റ്റിലായിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് രണ്ട് മാസം പ്രായമുള്ള ആമിഷ് അലനെ കിണറ്റിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിപ്പിക്കുന്നതിനിടയിൽ കുട്ടി കിണറ്റിൽ വീണുവെന്നായിരുന്നു മുബഷിറയുടെ മൊഴി.
ഗ്രില്ലും ആൾമറയും ഉള്ള കിണറ്റിൽ കുട്ടി വീഴാനുള്ള സാധ്യത കുറവായതോടെയാണ് പൊലീസ് മുബഷിറയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.
തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ പ്രേമചന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. കുട്ടിയെ കിണറ്റിലിടാനുള്ള കാരണം വ്യക്തമല്ല. കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീണുവെന്നാണ് വീട്ടിലുണ്ടായിരുന്ന മറ്റു ബന്ധുക്കളും ആദ്യം മൊഴി നൽകിയിരുന്നത്.