

ആലുവ: കോടതിയിൽ മൊഴിമാറ്റിപ്പറയണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സ്വദേശിയുടെ വീട്ടിൽക്കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. കടുങ്ങല്ലൂർ മുപ്പത്തടം ആലിയം വീട്ടിൽ നിഷാബ്, തായിക്കാട്ടുകര മഠത്തേഴത്ത് വീട്ടിൽ സനീഷ് കുമാർ, ഏലൂക്കര പുളിയപ്പാടം വീട്ടിൽ സനോജ് എന്നിവരെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്.
എലൂക്കരയിൽ വാടകയ്ക്കു താമസിക്കുന്ന വണത്തു രാജയെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രഞ്ജിത്ത്, ഷമീർ എന്നിവരെ ബിനാനിപുരം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. ഇവർക്കെതിരെയുള്ള മൊഴിമാറ്റി കേസ് തീർപ്പാക്കിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്.
നിഷാബ് കവർച്ചാ കേസിലെ പ്രതിയാണ്. സനോജും, സനീഷ് കുമാറും പോലീസുദ്യോഗസ്ഥന്‍റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയ കേസിലെ പ്രതികളുമാണ്. ഇൻസ്പെക്ടർ വി.ആർ.സുനിൽ, എസ് ഐ മാരായ പ്രദീപ് കുമാർ, പി.എസ്.ജയ്പാൽ, ഏ എസ് ഐ പി.ജി.ഹരി, എസ് സി പി ഒ മാരായ എം.എസ്.സുനിൽകുമാർ, ജി.അജയകുമാർ, ടി.എ.രജീഷ്, ഇ.കെ.നസീബ് സി പി ഒ മാരായ എസ്.ഹാരിഷ്, കെ.ഐ.ഷിഹാബ് തുടങ്ങിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മറ്റ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.