
ലൈംഗികാതിക്രമ പരാതിയിൽ നടപടിയെടുത്തില്ല; സ്വയം തീ കൊളുത്തിയ വിദ്യാർഥിനി മരിച്ചു
ഭുവനേശ്വർ: ലൈംഗികാതിക്രമ പരാതിയിൽ നടപടി സ്വീകരിക്കാഞ്ഞതിൽ പ്രതിഷേധിച്ച് കോളെജിലെത്തി സ്വയം തീ കൊളുത്തിയ വിദ്യാർഥി മരിച്ചു. മൂന്നു ദിവസമായി വിദ്യാർഥിനി ചികിത്സയിലായിരുന്നു. ബാലസോർ ഫകീർ മോഹൻ കോളെജിലെ ബിഎഡ് വിദ്യാർഥിയാണ് മരിച്ചത്. 22 വയസ്സായിരുന്നു. ഡിപ്പാർട്മെന്‍റ് ഹെഡായിരുന്ന പ്രൊഫസർ സമീർ കുമാർ സാഹുവിനെതിരേ വിദ്യാർഥിനി കോളെജിൽ പരാതി നൽകിയിരുന്നു. മാസങ്ങളോളം പ്രൊഫസർ തന്നെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് കോളെജിലെ ഇന്‍റേണൽ കംപ്ലൈയിൻസ് കമ്മിറ്റിക്ക് പരാതി നൽകിയത്. എന്നാൽ പ്രൊഫസർക്കു നേരെ യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല.
7 ദിവസത്തിനകം നടപടി സ്വീകരിക്കുമെന്നായിരുന്നു കമ്മിറ്റി പെൺകുട്ടിക്ക് ഉറപ്പു നൽകിയിരുന്നത്. ഉറപ്പു പാഴായതിനു പിന്നാല ജൂലൈ 12ന് പെൺകുട്ടിയുൾപ്പെടെയുള്ള വിദ്യാർഥികൾ കോളെജിനു പുറത്ത് പ്രതിഷേധിച്ചിരുന്നു. അതിനിടെ പെട്ടെന്ന് കോളെജിലേക്ക് ഓടിക്കയറിയ പെൺകുട്ടി പ്രിൻസിപ്പലിന്‍റെ ഓഫിസിന് അരികിൽ വച്ച് സ്വയം തീ കൊളുത്തുകയായിരുന്നു.
ഉടൻ തന്നെ ഭുവനേശ്വർ എയിംസിൽ പെൺകുട്ടിയെ എത്തിച്ചുവെങ്കിലും 90 ശതമാനം പൊള്ളലേറ്റതിനാൽ ഗുരുതരാവസ്ഥയിലായിരുന്നു.
കോളെജ് പ്രിൻസിപ്പാളിനെയും ആരോപണവിധേയനായ പ്രൊഫസറെയും പൊലീസ് അറസ്റ്റ് ചെയ്തു.