പെരുമ്പാവൂർ എൺപത്തിയൊന്ന് കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

പൊലീസാണെന്ന് മനസിലായപ്പോൾ പ്രതി ആക്രമിച്ച് രക്ഷപ്പെടാനും ശ്രമിച്ചു
അത്താബുർ റഹ്‌മാൻ (28)
അത്താബുർ റഹ്‌മാൻ (28)
Updated on

കൊച്ചി: ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ എൺപത്തിയൊന്ന് കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം നാഗോൺ ദുപ്പാഗുരി പത്താർ സ്വദേശി അത്താബുർ റഹ്‌മാൻ (28) നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുറുപ്പംപടി പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പുല്ലുവഴിയിൽ ഇയാൾ വാടയ്ക്ക് താമസിക്കുന്ന മുറിയിൽ നിന്നുമാണ് അതീവ അപകട സാധ്യതയുള്ള ഹെറോയിൻ കണ്ടെത്തിയത്. പോലീസ് ആവശ്യക്കാരെന്ന രീതിയിലാണ് ഇയാളെ സമീപിച്ചത്. ഒരു കുപ്പിയ്ക്ക് ആയിരം രൂപയാണ് പറഞ്ഞത്. വീര്യം കൂടിയ സാധനമാണെന്നും ആസാമിൽ നിന്നാണ് കൊണ്ടു വന്നതെന്നും പറഞ്ഞു. പൊലീസാണെന്ന് മനസിലായപ്പോൾ പ്രതി ആക്രമിച്ച് രക്ഷപ്പെടാനും ശ്രമിച്ചു.

അതിഥിത്തൊഴിലാളികൾക്കും തദ്ദേശീയർക്കുമാണ് വിൽപ്പന. ഇടനിലക്കാർ വഴിയും കച്ചവടമുണ്ട്. ഉപയോഗിച്ചവരും, ഇടനിലക്കാരും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഹോട്ടൽത്തൊഴിലാളിയെന്ന വ്യാജേനെയാണ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി 300 ൽ ഏറെ കുപ്പി ഹെറോയിനും, ലക്ഷങ്ങൾ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളും , കഞ്ചാവും , എം.ഡി.എം.എ യും പിടികൂടിയിരുന്നു. എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ ഹണി കെ ദാസ് എ .എസ് .ഐ പി.എ അബ്ദുൽ മനാഫ് സീനിയർ സി പി ഒ മാരായ ടി.എൻ മനോജ് കുമാർ ,ടി.എ അഫ്സൽ, ബെന്നി ഐസക് തുടങ്ങിയ വരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

logo
Metro Vaartha
www.metrovaartha.com