

കേതൻ അഗർവാൾ, സിയ ഗോയൽ
മുംബൈ: പ്രതിശ്രുത വരനെ ഫോട്ടോ ഷൂട്ടിനിടെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലെ പ്രമുഖ ബിസിനസ് കുടുംബത്തിൽ നിന്നുള്ള കേതൻ അഗർവാളാണ് വിവാഹത്തിനൊരുങ്ങുന്നതിനിടെ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ കേതന്‍റെ പ്രതിശ്രുദ വധു സിയ ഗോയലും സിയയുടെ കാമുകൻ ചേതൻ ചൗധരിയും അറസ്റ്റിലായിട്ടുണ്ട്.
ജൂൺ 18ന് സിയയുടെ പിറന്നാൾ ആഘോഷിക്കാനെന്ന് വിശ്വസിപ്പിച്ചാണ് സിയ് കേതനെ ലോഹാഗാഡിലെ മലനിരകളിൽ ട്രക്കിങ്ങിന് ക്ഷണിച്ചത്. മലയുടെ മുകളിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കേതൻ അബദ്ധത്തിൽ താഴേക്ക് വീണു മരിച്ചുവെന്നാണ് ആദ്യം സിയ പൊലീസിനോട് പറഞ്ഞത്. മൂന്നു മണിക്കൂർ നീണ്ടു നിന്ന തെരച്ചിലിനൊടുവിലാണ് കേതന്‍റെ മൃതദേഹം കണ്ടെത്തിയത്.
എന്നാൽ കോൾ റെക്കോഡുകളും മൊഴികളും തമ്മിലുള്ള വൈരുധ്യമാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ സിയയും ചേതനും ചേർന്ന് കേതനെ മലയിൽ നിന്ന് തള്ളിയിട്ട് കൊല്ലുകയായിരുന്നുവെന്ന് കണ്ടെത്തി.നവംബറിൽ ഉദയ്പുരിൽ വച്ചാണ് സിയയുടെയും കേതന്‍റെയും വിവാഹം നിശ്ചയിച്ചിരുന്നത്. അതിനു വേണ്ടി 17 കോടി രൂപ കൊടുത്ത് ജയ്പുരിൽ കൊട്ടാരം തന്നെ വാടകയ്ക്കെടുത്തിരുന്നു. മാത്രമല്ല അതിഥികൾക്ക് യാത്ര ചെയ്യാനായി രണ്ട് സ്വകാര്യ വിമാനങ്ങളും ഒരുക്കിയിരുന്നു. അതിനിടെയാണ് കേതൻ കൊല്ലപ്പെട്ടതും സിയ അറസ്റ്റിലായതും.
ഒരുമിച്ച് ജോലി ചെയ്തിരുന്ന ചേതനുമായി സിയ പ്രണയത്തിലായിരുന്നു. ചേതനുമായി ഗൂഢാലോചന നടത്തിയാണ് സിയ കൊലപാതകം നടപ്പിലാക്കിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.