
ചന്ദ്രേഷ് രാഥോർ,താരിഖ് അൻവർ
നോയ്ഡ: മരവിപ്പിച്ച് അക്കൗണ്ടുകൾ സജീവമാക്കി 30 ലക്ഷം രൂപ കവർന്ന കേസിൽ പേടിഎം ബാങ്ക് ജീവനക്കാർ അറസ്റ്റിൽ. ചന്ദ്രേഷ് രാഥോർ,താരിഖ് അൻവർ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സ്വന്തം ജീവനക്കാർ തട്ടിപ്പു കാണിക്കുന്നതായി കാണിച്ച് പേടിഎം ഓഗസ്റ്റിൽ പൊലീസിന് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
അന്വേഷണ ഏജൻസികൾ മരവിപ്പിച്ച അക്കൗണ്ടുകളാണ് ഇവർ നിയമ വിരുദ്ധമായി സജീവമാക്കി പണം എടുത്തിരിക്കുന്നത്. മരവിപ്പിച്ച അക്കൗണ്ടുകളുടെ ഉടമകളുമായി ജീവനക്കാർക്ക് ബന്ധമുണ്ടായിരുന്നുവെന്നും അന്വേഷണ ഏജൻസികൾ അറിയാതെ അക്കൗണ്ട് സജീവമാക്കാൻ പലരും ഇവരെ സമീപിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അക്കൗണ്ട് നിയമവിരുദ്ധമായി സജീവമാക്കുന്നതിനായി ഇവർ ഇടപാടുകാരിൽ നിന്ന് പണം കൈപ്പറ്റിയതായും പൊലീസ് പറയുന്നു.