

കുടുംബാംഗങ്ങളും പരാതിക്കാരുമടക്കം 6 പേരെ കൊലപ്പെടുത്തി പോക്സോ കേസ് പ്രതി
ഹൈദരാബാദ്: സ്വന്തം ഭാര്യയെയും മക്കളെയും പരാതിക്കാരെയും അടക്കം ആറു പേരെ കൊലപ്പെടുത്തി പോക്സോ കേസിലെ പ്രതി. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് സംഭവം.
പി. രാജ്‌കുമാർ (35) എന്നയാളാണ് കൃത്യം നടത്തിയത്. മേയിൽ 17കാരിയെ ശല്യപ്പെടുത്താൻ ശ്രമിച്ചതിനു പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിൽ ഇയാളെ പോക്സോ കേസിൽ അറസ്റ്റു ചെയ്തിരുന്നു. അടുത്തിടെയാണ് ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയത്. വെള്ളിയാഴ്ച രാത്രി വീട്ടിൽ എത്തിയ ഇയാൾ ഭാര്യ പാർവതി സരിത (30), നാല്, ഒന്ന് എന്നിങ്ങനെ വയസുള്ള രണ്ടു ആൺമക്കൾ എന്നിവരെ അരിവാൾ ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടിൽ എത്തി പെൺകുട്ടിയെയും 45 വയസുള്ള അമ്മയെയും 65 വയസുള്ള മുത്തശിയെയും കൊലപ്പെടുത്തി. സംഭവസമയം പെൺകുട്ടിയുടെ സഹോദരിയായ ശാരീരികവൈകല്യമുള്ള 20 വയസുകാരി വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പ്രതി അവരെ ആക്രമിച്ചില്ല. കൃത്യം നടത്തിയ ശേഷം പ്രതി സ്വന്തം അച്ഛനെ വിളിച്ച് കൊലപാതക വിവരം അറിയിച്ചശേഷം കടന്നുകളയുകയായിരുന്നു.
വിവരമറിഞ്ഞ പൊലീസ് ഇയാളെ പിടികൂടാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്സോ കേസ് നൽകിയതിലുള്ള വൈരാഗ്യം കാരണമാകാം പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും എന്നാൽ സ്വന്തം കുടുംബത്തെ കൊല്ലാനുള്ള പ്രേരണ എന്താണെന്ന് അറിയില്ലെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിന്‍റെ പൂർണചിത്രം ലഭ്യമാകൂവെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.