
ജയിൽ പുള്ളികൾക്ക് ഇഷ്ടഭക്ഷണവും പങ്കാളികൾക്കൊപ്പം താമസവും; ജയ്പുർ ജയിലിൽ വൻ അഴിമതി
ജയ്പുർ: കൈക്കൂലി വാങ്ങി ജയിൽ പുള്ളികളെ ജയിലിന് പുറത്തെത്തിച്ച് ഇഷ്ടഭക്ഷണവും പങ്കാളികൾക്കൊപ്പം ഹോട്ടലിൽ താമസവും ഒരുക്കി നൽകിയ ജയിൽ ജീവനക്കാർ അറസ്റ്റിൽ. ജയ്പുർ സെൻട്രൽ ജയിലിലാണ് സംഭവം. തടവുപുള്ളികളും അവരുടെ പങ്കാളികളും അഞ്ച് കോൺസ്റ്റബിൾമാരുമടക്കം 13 പേരാണ് തെളിവോടെ പിടിയിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
റഫീഖ് ബാക്രി, ഭാൻവർ ലാൽ, അങ്കിത് ബൻസാൽ, കരൺ ഗുപ്ത എന്നീ അഞ്ച് തടവുപുള്ളികളെയാണ് ശനിയാഴ്ച എസ്എംഎസ് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെന്ന പേരിൽ കൊണ്ടു പോയത്. ആശുപത്രിയിൽ ഇവർക്കായി അപ്പോയിന്‍റ്മെന്‍റും എടുത്തിരുന്നു. എന്നാൽ ഇവരിൽ നാലു പേരും ആശുപത്രിയിൽ പോകുന്നതിനു പകരം ഹോട്ടലിൽ മുറിയെടുത്ത് പങ്കാളികളെ വിളിച്ചു വരുത്തി സമയം ചെലവഴിച്ചു. വൈകിട്ട് 5.30നുള്ളിൽ ജയിലിൽ തിരിച്ചെത്തണമെന്ന നിയമവും ഇവർ ലംഘിച്ചു.
കുറച്ചു മണിക്കൂറുകൾ ജയിലിനു പുറത്തു ചെലവഴിക്കുന്നതിനായി തടവുപുള്ളികൾ കോൺസ്റ്റബിൾമാർക്ക് 5000 രൂപ വീതമാണ് വാഗ്ദാനം ചെയ്തിരുന്നത്. റഫീഖ് ഭാര്യയെയും ഭാൻവർ മുൻ കാമുകിയെയും ജാലുപുര ഹോട്ടലിൽ വച്ച് കണ്ടു മുട്ടി. അങ്കിതും കരണും എയർപോർട്ടിനു സമീപത്തുള്ള ഹോട്ടലിൽ നിന്ന് പ്രിയപ്പെട്ട ഭക്ഷണമായ പൊഹ കഴിച്ചു. അങ്കിതിനും പങ്കാളിക്കുമായി ഹോട്ടലിൽ ഒരു റൂമും ബുക്ക് ചെയ്തിരുന്നു. ജയിലിനു പുറത്തുള്ളയാളാണ് പദ്ധതികളെല്ലാം ആസൂത്രണം ചെയ്തതെന്നും തടവുപുള്ളികൾ ഇയാൾക്ക് 25,000 രൂപ നൽകിയെന്നും പൊലീസ് പറയുന്നു.