മുണ്ടക്കയം: അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇരുകൂട്ടരെയും പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ മാത്തുമല ഭാഗത്ത് പനമറ്റം പുരയിടത്തിൽ വീട്ടിൽ പി.എൻ രാജേഷ് (43), പുതുപ്പറമ്പിൽ വീട്ടിൽ ബിജോ ഫിലിപ്പ് (23) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകിട്ട് രാജേഷ്, അയൽവാസിയായ ബിജോ ഫിലിപ്പിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടിൽ ഉണ്ടായിരുന്ന ഇയാളുടെ സഹോദരിയെയും, പിതാവിനെയും ചീത്ത വിളിക്കുകയും അടുക്കളയിൽ ഉണ്ടായിരുന്ന പാത്രങ്ങൾ വലിച്ചെറിയുകയും തടയാൻ ചെന്ന സഹോദരിയെ വാക്കത്തി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ പെൺകുട്ടിയുടെ കൈവിരലിന് സാരമായ പരുക്കേൽക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ സഹോദരനായ ബിജോ ഫിലിപ്പ് ഇയാളുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും കയ്യിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് രാജേഷിന്‍റെ തലയിൽ വെട്ടുകയുമായിരുന്നു.
അയല്‍വാസികളായ ഇവര്‍ തമ്മില്‍ മുന്‍വിരോധം നിലനിന്നിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പൊലീസ് ഇരുകൂട്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും, ഇവരെ പിടികൂടുകയുമായിരുന്നു.
മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ത്രിദീപ് ചന്ദ്രൻ, എസ്.ഐ കെ.വി വിപിൻ, എ.എസ്.ഐ ഉജ്ജ്വല, സി.പി.ഓ മാരായ അജീഷ് മോൻ, അഷ്റഫ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.