

സബിത്ത്
വയനാട്: പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷ്ഠിച്ച കേസിൽ സീനിയർ സിവിൽ പൊലീസ് ഉദ‍്യോഗസ്ഥനെതിരേ നടപടി. തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ഠിച്ച സുൽത്താൻ ബത്തേരി സ്റ്റേഷനിലെ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്.
ഒളിവിലായ സബിത്തിനെതിരേ വകുപ്പുതല നടപടിക്ക് ബത്തേരി ഡിവൈഎസ്പി ശുപാർശ ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ ദൊട്ടപ്പൻകുളത്ത് നിന്നും ഏഴ് ചാക്ക് നിരോധിത ഹാൻസ് ബത്തേരി പൊലീസ് പിടികൂടിയിരുന്നു. പിന്നീട് കോടതിയിൽ ഹാജരാക്കിയ ശേഷം സൂക്ഷിക്കുന്നതിനു വേണ്ടിയാണ് ബത്തേരി പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലുള്ള സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്നത്.
എന്നാൽ ജൂലൈ 18ന് അർധരാത്രി സ്റ്റേഷനിൽ സ്വന്തം കാറിലെത്തി സബിത്ത് ആളില്ലാത്ത സമയം നോക്കി താക്കോലെടുത്ത് സ്റ്റോർ റൂം തുറന്ന് തൊണ്ടി മുതൽ കടത്തുകയായിരുന്നു. ഇതേ ദിവസം സബിത്തിനായിരുന്നു ജിഡി ചാർജ്. സിസിടിവി ദൃശ‍്യങ്ങളിലൂടെയാണ് അന്വേഷണ സംഘം സബിത്തിലേക്കെത്തിയത്.
തൊണ്ടി മുതൽ കടത്താൻ ഇയാൾക്ക് പൊലീസ് സ്റ്റേഷനിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നത് അടക്കമുള്ള കാര‍്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തും. സംഭവത്തിനു പിന്നാലെ സബിത്തിന്‍റെ വീട്ടിലെത്തി അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും തൊണ്ടിമുത കണ്ടെത്താനായില്ല. ഇയാളെ ചോദ‍്യം ചെയ്താൽ മാത്രമെ തൊണ്ടി മുതൽ മോഷ്ഠിച്ചത് കരിഞ്ചന്തയിൽ വിൽക്കാനാണോ അതോ പ്രതിയെ സംരക്ഷിക്കാനാണോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ അറിയാൻ സാധിക്കുകയുള്ളുയെന്നാണ് പൊലീസ് പറയുന്നത്.