
ബിന്ദു
തിരുവനന്തപുരം: മാല മോഷ്ടിച്ചുവെന്നാരോപിച്ച് ദളിത് യുവതിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മണിക്കൂറുകളോളം മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട എസ്ഐക്ക് സസ്പെൻഷൻ. 20 മണിക്കൂറോളം ചോദ്യം ചെയ്തുവെന്നും പരാതി വ്യാജമാണെന്ന് തെളിഞ്ഞിട്ടും പോലീസ് കേസുമായി മുന്നോട്ടു പോകുകയാണെന്നും കാണിച്ച് തിരുവനന്തപുരം സ്വദേശി ആർ.ബിന്ദു നൽകിയ പരാതിയിലാണ് എസ്ഐഎ പ്രസന്നനെതിരേ നടപടി. ജിഡി ചാർജുള്ള പൊലീസുകാരെ സ്ഥലം മാറ്റും.
സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർ അടിയന്തര റിപ്പോർട്ട് നേടി ആഭ്യന്തര അന്വേഷണം നടത്താൻ അസിസ്റ്റന്‍റ് കമ്മിഷണർക്ക് നിർദേശം നൽകിയിരുന്നു. വിഷയത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതേ തുടർന്നാണ് നടപടി. സംഭവത്തിൽ മന്ത്രി ഒ.ആർ. കേളുവും പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു പിന്നാലെ കുടിവെള്ളം ആവശ്യപ്പെട്ടപ്പോൾ ശുചിമുറിയിൽ നിന്ന് കുടിക്കാനാണ് എസ്ഐ പ്രസന്നൻ ആവശ്യപ്പെട്ടതെന്ന് ബിന്ദു പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. തനിക്കെതിരേ വ്യാജപരാതി നൽകിയവർക്കും തന്നോട് മോശമായി പെരുമാറിയവർക്കെതിരേയും നടപടി സ്വീകരിക്കണമെന്നാണ് ബിന്ദുവിന്‍റെ ആവശ്യം.