സ്വത്ത് തർക്കം; വെൽജൻ ഗ്രൂപ്പ് ഉടമസ്ഥനെ കൊച്ചുമകൻ 73 തവണ കുത്തി കൊലപ്പെടുത്തി

അടുത്തിടെ റാവു തന്‍റെ മൂത്ത മകളുടെ മകൻ ശ്രീകൃഷ്ണയെ വെൽജൻ കമ്പനിയുടെ ഡയറക്റ്ററായി നിയമിച്ചിരുന്നു.
property share dispute, grandson killed veljan group owner
പ്രതി കിലരു കീർത്തി തേജ, കൊല്ലപ്പെട്ട ജനാർദൻ റാവു
Updated on

ഹൈദരാബാദ്: സ്വത്ത് തർക്കത്തെത്തുടർന്ന് പ്രമുഖ വ്യവസായ ഗ്രൂപ്പായ വെൽജൻ‌ ഗ്രൂപ്പിന്‍റെ ഉടമസ്ഥൻ‌ ജനാർദൻ റാവുവിനെ കൊച്ചു മകൻ കുത്തിക്കൊന്നു. 86കാരനായ റാവുവിനെ മകളുടെ മകനായ കിലരു കീർത്തി തേജ 73 തവണയോളം കുത്തിയെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി സോമാജിഗുഡയിലെ വസതിയിൽ വച്ചായിരുന്നു സംഭവം. 29കാരനായ തേജയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അടുത്തിടെ റാവു തന്‍റെ മൂത്ത മകളുടെ മകൻ ശ്രീകൃഷ്ണയെ വെൽജൻ കമ്പനിയുടെ ഡയറക്റ്ററായി നിയമിച്ചിരുന്നു. ഇളയ മകളായ സരോജിനി ദേവിയുടെ മകൻ തേജയ്ക്ക് 4 കോടിയുടെ ഓഹരിയും കൈമാറി. ഇതിൽ തേജ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വ്യാഴാഴ്ച സരോജിനി ദേവിയും തേജയും റാവുവിന്‍റെ വീട്ടിലെത്തിയിരുന്നു. ഇരുവരും തമ്മിൽ സ്വത്തുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകുകയും തേജ കത്തിയെടുത്ത് റാവുവിനെ തുടരെ തുടരെ കുത്തുകയുമായിരുന്നു.

തനിക്ക് അവകാശപ്പെട്ട ഓഹരി ലഭിച്ചിട്ടിലെന്നാണ് തേജ ആരോപിച്ചിരുന്നത്. തേജയെ തടയാൻ ശ്രമിച്ച സരോജിനി ദേവിക്കും പരുക്കേറ്റിട്ടുണ്ട്. കീർത്തി തേജ മയക്കുമരുന്നിന് അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. യുഎസിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി അടുത്തിടെയാണ് തേജ നാട്ടിലെത്തിയത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട തേജയെ പൊലീസ് ശനിയാഴ്ച തന്നെ കസ്റ്റഡിയിലെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com