

പുനെ: കടം വാങ്ങിയ പണം തിരികെ നൽകാഞ്ഞതിനെത്തുടർന്ന് പട്ടാപ്പകൽ 28കാരിയെ കുത്തിക്കൊന്ന് സഹപ്രവർത്തകൻ. പുനെയിലെ യെരാവാഡയിലാണ് സംഭവം. ശുഭദ കൊഡാരെ എന്ന സ്ത്രീയാണ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. സഹപ്രവർത്തകനായ കൃഷ്ണ കനോജ(30)യെ പൊലീസ് അറസ്റ്റ് ചെയ്തു. ബിപിഒ കമ്പനിയായ ഡബ്ല്യുഎൻഎസ് ഗ്ലോബലിലെ അക്കൗണ്ടന്‍റാണ് പ്രതി. സഹപ്രവർത്തകയായ ശുഭ അച്ഛന് സുഖമില്ലെന്നും ചികിത്സിക്കണമെന്നും നുണ പറഞ്ഞ് പല തവണയായി കൃഷ്ണയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു.
പണം തിരികെ ആവശ്യപ്പെട്ടപ്പോഴെല്ലാം അച്ഛന്‍റെ അസുഖം മൂലം ബുദ്ധിമുട്ടിലാണെന്നായിരുന്നു മറുപടി നൽകിയിരുന്നത്. ഒടുവിൽ കൃഷ്ണ ശുഭദയുടെ നാട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ശുഭദയുടെ പിതാവിന് അസുഖങ്ങളൊന്നുമില്ലെന്നും തന്നോട് നുണ പറഞ്ഞാണ് പണം വാങ്ങിയതെന്നും വ്യക്തമായത്. ഇതേ തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് ഓഫിസിലെ പാർക്കിങ്ങിനരികിൽ കാണമെന്ന് കൃഷ്ണ ശുഭദയോട് ആവശ്യപ്പെട്ടിരുന്നു.
പണം തിരിച്ചു ചോദിച്ചെങ്കിലും ശുഭദ നൽകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി. ഇതേ തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ കൈയിൽ കരുതിയ കത്തിയെടുത്ത് കൃഷ്ണ ശുഭദയെ കുത്തുകയായിരുന്നു. പാർക്കിങ്ങിനരികിൽ നിരവധി പേർ ഉണ്ടായിരുന്നെങ്കിലും ആരും പ്രതിയെ തടയാൻ ശ്രമിച്ചില്ലെന്ന് പൊലീസ് പറയുന്നു. നിലത്തു വീണു പിടഞ്ഞ ശുഭദയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.