

മീൻ മുഴുവൻ തിന്നത് എലി, തല്ലിക്കൊന്നത് കൂട്ടുകാരനെ; രണ്ട് പേർ അറസ്റ്റിൽ
മുംബൈ: മീൻ കറി മുഴുവൻ തിന്നു തീർത്തുവെന്ന് ആരോപിച്ച് കൂട്ടുകാരനെ തല്ലിക്കൊന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. മുംബൈയിലാണ് സംഭവം. 35 വയസുള്ള അഫ്സർ ആണ് മരിച്ചത്. നേപ്പാളി എന്നറിയപ്പെടുന്ന രമേശ്നാഥ്, സുരേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 24നാണ് കൊലപാതകം നടന്നത്. മുംബൈയിലെ ഗൊരേഗാവിലെ ഫ്ലാറ്റിൽ മൂവരും ഒരുമിച്ചായിരുന്നു താമസം. മീൻ കറി പാകം ചെയ്തതിനു ശേഷം മൂവരും കിടന്നുറങ്ങി. ആ സമയത്ത് എലി മീൻ കഷ്ണം മുഴുവൻ കഴിച്ചു. എന്നാൽ അഫ്സർ ആണ് മീൻ മുഴുവൻ കഴിച്ചതെന്ന് തെറ്റിദ്ധരിച്ച് സുരേഷ് രാജേഷും ചേർന്ന് അഫ്സറിനെ മർദിക്കുകയായിരുന്നു.
ഒരു കല്ല് കൊണ്ട് തലയ്ക്കടിച്ചതോടെ അഫ്സർ മരിച്ചു. ഉടൻ തന്നെ പ്രതികൾ ഹരിയാനയിലേക്ക് നാടു വിട്ടു. വൻറായ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. പ്രതികൾ രണ്ടു പേരും ആക്രി പെറുക്കിയാണ് ജീവിക്കുന്നതെന്ന് പൊലീസ് പറയുന്നു.
ഇരുവർക്കും മൊബൈൽ ഫോണോ മറ്റ് തിരിച്ചറിയൽ രേഖകളോ ഇല്ലാത്തതിനാൽ അന്വേഷണം പ്രതിസന്ധിയിലായിരുന്നു. ആക്രിപെറുക്കുന് നിരവധി പേരെ ചോദ്യം ചെയ്തതിനു ശേഷമാണ് സുരേഷ് ഹരിയാന സ്വദേശിയാണെന്ന് കണ്ടെത്തിയത്. ഹരിയാനയിലെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് ഇരുവരെയും പിടികൂടിയത്.