

കെഎസ്ആർടിസി ബസിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ കണ്ടക്റ്ററെ തോക്കിൻ മുനയിൽ നിർത്തി ടിക്കറ്റ് കളക്ഷൻ തുക കവർന്നു ഒളിവിൽ പോയ കേസിലെ പ്രതിയെ 36 വർഷത്തിനു ശേഷം പിടികൂടി. മൈസൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 1990ലാണ് കേസിനാസ്പദമായ സംഭവം.
മലപ്പുറം അരീക്കോട് സ്വദേശി വി.കെ. ജോസ് (71) ആണ് അറസ്റ്റിലായത്. കവർച്ചയ്ക്കു ശേഷം മൈസൂരുവിലെ നരസിംഹരാജയിൽ ശിവകുമാർ എന്ന വ്യാജപേരിൽ താമസിച്ചുവരികയായിരുന്നു ഇയാൾ. മൈസൂരുവിൽ വച്ചുതന്നെ വിവാഹവും കഴിച്ച ഇയാൾ ഭാര്യയ്ക്കും മക്കൾക്കുമൊപ്പമായിരുന്നു താമസം.
തിരുവമ്പാടി-കൂമ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലാണ് ഇയാൾ കവർച്ച നടത്തിയത്. കണ്ടക്റ്ററെ തോക്കിൻ മുനയിൽ നിർത്തി ടിക്കറ്റ് കളക്ഷൻ തുക കവരുകയായിരുന്നു. തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചില്ല. തുടർന്ന് കോടതി പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ജോസും ഭാര്യയും തമ്മിലുള്ള കുടുംബതർക്കമാണ് പ്രതിയുടെ അറസ്റ്റിലേക്ക് വഴിയൊരുക്കിയത്. ഭാര്യയുടെ പരാതിയെ തുടർന്ന് ജൂലൈ എട്ടിന് ഇവരുടെ വീട്ടിൽ പരിശോധന നടത്തിയ മൈസൂരു പൊലീസ് ജോസിന്‍റെ കിടക്കയുടെ അടിയിൽ നിന്ന് ഒരു തോക്കും ചില രേഖകളും കണ്ടെടുത്തു. തുടർന്ന് ചോദ്യം ചെയ്തപ്പോൾ തൃപ്തികരമായ വിശദീകരണം നൽകാൻ ഇയാൾക്ക് സാധിച്ചില്ല. ഇതോടെ മൈസൂരു പൊലീസ് ഇയാളുടെ വിവരങ്ങൾ കേരള പൊലീസിന് കൈമാറുകയും 1990ലെ കവർച്ച കേസിൽ ഇയാൾ പ്രതിയാണെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് തിരുവമ്പാടി പൊലീസ് സംഘം മൈസൂരു നരസിംഹരാജ പൊലീസ് സ്റ്റേഷനിലെത്തി ജോസിനെ അറസ്റ്റു ചെയ്യുകയായിരുന്നു. തിരുവമ്പാടിയിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.