

കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നത് പല തവണയായി? ജോലിക്കാരെ ചോദ്യം ചെയ്യും
കവടിയാർ കൊട്ടാരം - file image
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നത് പലപ്പോഴായെന്ന സംശയത്തിൽ പൊലീസ്. സംഭവത്തിൽ ദുരൂഹതയേറുന്ന സാഹചര്യത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. കൊട്ടാരത്തിലെ ജീവനക്കാരെ ഉൾപ്പെടെ ചോദ്യം ചെയ്യും. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന അലമാരയുടെ താക്കോൽ മറ്റൊരു പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്. ഈ താക്കോൽ ഉപയോഗിച്ച് അലമാര തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്.
കൊട്ടാരത്തിന്‍റെ തെക്കു ഭാഗത്ത് മൂന്നാം നിലയിലെ ഗൗരിഭായിയുടെ കിടപ്പുമുറിയിലെ അലമാരയിൽ നിന്നാണ് ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. കുടുംബാംഗങ്ങൾക്കും ചില ജോലിക്കാർക്കും മാത്രമാണ് അവിടെ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നത്.
കഴിഞ്ഞ വർഷം നവംബർ 13നു ശേഷം ആഭരണം നഷ്ടപ്പെട്ടുവെന്ന് കാണിച്ച് മൂന്നു ദിവസം മുൻപാണ് പരാതി നൽകിയിരിക്കുന്നത്. കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ എടുത്തതാവുമെന്നു കരുതി കുടുംബാംഗങ്ങൾക്കിടയിൽ കഴിഞ്ഞ മാസങ്ങളിൽ അന്വേഷണം നടത്തി. ഇല്ലെന്ന് മനസിലായതോടെ മോഷണമാണെന്ന സംശയത്തിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. എന്നാൽ പരാതി സംഭവിച്ച് പരസ്യ പ്രതികരണത്തിന് കുടുംബം തയ്യാറായിട്ടില്ല. പിച്ചിമൊട്ട് പാദസരം, നാഗപട മാലയും കമ്മലും തുടങ്ങി 2 കോടിയിൽ പരം രൂപ വില മതിക്കുന്ന അമൂല്യ രത്നങ്ങൾ പതിപ്പിച്ച 12 തരം ആഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.