
മൂന്ന് മാസത്തിനിടെ 200 പേർ ലൈംഗികമായി പീഡിപ്പിച്ചു; 14കാരിയെ രക്ഷിച്ച് മഹാരാഷ്ട്ര പൊലീസ്
മുംബൈ: സെക്സ് റാക്കറ്റിന്‍റെ ഇരയായ 14 വയസസുള്ള ബംഗ്ലാദേശി പെൺകുട്ടിയെ രക്ഷപ്പെടുത്തി മഹാരാഷ്ട്ര പൊലീസ്. മൂന്നു മാസങ്ങൾക്കിടെ 200 പേർ തന്നെ ലൈംഗികമായി ഉപദ്രവിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണം തുടരുകയാണ്. മനുഷ്യക്കടത്ത് തടയുന്നതിനായുള്ള ആന്‍റി ഹ്യൂമൻ ട്രാഫിക്കിങ് യൂണിറ്റും (എഎച്ച്ടിയു) പൊലീസും എൻജിഒയുടെ സഹകരണത്തോടെയാണ് നയ്ഗാവിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിലൂടെ പെൺകുട്ടിയെ രക്ഷപെടുത്തിയത്.
ആറു പേർ അറസ്റ്റിലായിട്ടുണ്ട്. 14 വയസുകാരി ഉൾപ്പെടെ 5 പേരെയാണ് സംഘം കസ്റ്റഡിയിൽ വച്ചിരുന്നത്. സ്കൂളിൽ ഒരു വിഷയത്തിൽ തോറ്റതോടെ പെൺകുട്ടി വീട്ടിൽ നിന്ന് ഒളിച്ചോടുകയായിരുന്നു. അവിടെ നിന്നും അനധികൃതമായി ഇന്ത്യയിലെത്തിയ പെൺകുട്ടി സെക്സ് റാക്കറ്റിന്‍റെ കൈകളിൽ പെട്ടു.
അവിടെ നിന്ന് തന്നെ ആദ്യം ഗുജറാത്തിലെ നാദിയാദിലാണ് എത്തിച്ചതെന്നും അവിടെ വച്ച് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടിക്ക് ശരീര വളർച്ച ഉണ്ടാകുന്നതിനായി ഹോർമോണുകൾ കുത്തിവച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.