

വിംലയും ശോഭയും
ജോധ്പുർ: വിവാഹത്തലേന്ന് സഹോദരിമാർ ഒരുമിച്ച് ജീവനൊടുക്കിയത് താത്പര്യമില്ലാത്ത വിവാഹത്തിന് നിർബന്ധിച്ചതു മൂലമെന്ന് പൊലീസ്. ജോധ്പുർ സ്വദേശികളായ ശോഭയും വിംലയുമാണ് ഇരുവരുടെയും വിവാഹത്തിന്‍റെ തലേന്ന് മരണപ്പെട്ടത്. വിഷം കഴിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി പൊലീസ് സ്ഥിരീകരിച്ചു. അമിതമായി ലഹരി ഉപയോഗിച്ചതായും സംശയമുണ്ട്. ഞായറാഴ്ച വിവാഹം നടക്കാനിരിക്കേയാണ് ഇരുവരും ജീവനൊടുക്കിയത്. പെൺകുട്ടികളുടെ മരണം സ്ഥിരീകരിച്ചതോടെ വിവാഹം ഉറപ്പിച്ചിരുന്ന യുവാക്കൾ അതേ മുഹൂർത്തത്തിൽ മറ്റു രണ്ടു പെൺകുട്ടികളെ വിവാഹം കഴിച്ചതായും റിപ്പോർട്ടുകളുണ്ട്.
25കാരിയായ ശോഭയും 23കാരിയായ വിംലയും സ്വകാര്യ സ്കൂളിലാണ് ജോലി ചെയ്തിരുന്നത്. ഭിൻമലിലെ ഒരു കുടുംബത്തിലെ രണ്ടു യുവാക്കളുമായാണ് പെൺകുട്ടികളുടെ വിവാഹം ആദ്യം ഉറപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് കുടുംബാംഗങ്ങളിൽ നിന്നും അമ്മാവനിൽ നിന്നുമുള്ള സമ്മർദം മൂലം ആ വിവാഹത്തിൽ നിന്ന് പിന്മാറേണ്ടി വന്നുവെന്ന് പെൺകുട്ടികളുടെ അച്ഛൻ ദീപ് സിങ് പൊലീസിന് മൊഴി നൽകി.
അതു മാത്രമല്ല പൊക്കാരനിലെ ജൈമ്ലയിലുള്ള രണ്ട് യുവാക്കളുമായി വിവാഹവും ഉറപ്പിച്ചു. എന്നാൽ രണ്ട് പെൺകുട്ടികൾക്കും പുതിയ ബന്ധത്തിൽ താത്പര്യമുണ്ടായിരുന്നില്ല. വിവാഹത്തലേന്ന് അർധരാത്രി വരെ ആഘോഷങ്ങളിൽ പങ്കെടുത്തതിനു ശേഷമാണ് പെൺകുട്ടികൾ ജീവനൊടുക്കിയത്. പെൺകുട്ടികളുടെ ഫോണുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചാറ്റുകളും കോൾ വിവരങ്ങളും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.