

അധ്യാപകനുമായി പ്രണയമെന്ന് പ്രചരണം; വിദ്യാർഥിനി ജീവനൊടുക്കി
representative image
ബംഗളൂരു: അധ്യാപകനുമായി പ്രണയത്തിലാണെന്ന കെട്ടുകഥ പ്രചരിച്ചതിനെത്തുടർന്ന് മെഡിക്കൽ വിദ്യാർഥി ജീവനൊടുക്കി. കർണാടകയിലെ മല്ലാടിഹള്ളിയിലാമ് സംഭവം. രാഘവേന്ദ്ര ആയുർവേദിക് കോളജിലെ ആയുർവേദിക് മെഡിസിൻ ആൻഡ് സർജറി അവസാന വർഷ വിദ്യാർഥിയായ നികിത (22) യാണ് ജീവനൊടുക്കിയത്. സഹപാഠികൾ കെട്ടുകഥകളുടെ പേരിൽ പരിഹസിച്ചതാണ് ആത്മഹത്യക്കു പ്രേരണയായതെന്ന് ചൂണ്ടിക്കാട്ടി നികിതയുടെ പിതാവ് ഉമാശങ്കർ ജി.എൻ പൊലീസിൽ പരാതി നൽകി.
കോളെജിലെ ലക്ചററായ ഡോ. രാജു നികിതയെ എപ്പോഴും പുകഴ്ത്താൻ തുടങ്ങിയതോടെയാണ് നികിതയും അധ്യാപകനും തമ്മിൽ പ്രണയത്തിലാണെന്ന കെട്ടുകഥ പ്രചരിക്കാൻ തുടങ്ങിയത്. സഹപാഠികൾ കളിയാക്കാൻ തുടങ്ങിയതോടെ മകൾ കടുത്ത മാനസികസംഘർഷത്തിലൂടെയാണ് കടന്നു പോയതെന്ന് ഉമാശങ്കർ പറയുന്നു.
പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തങ്ങൾ ആവശ്യപ്പെട്ടുവെങ്കിലും സഹപാഠികളുടെ സമീപനം മകളെ തളർത്തിയെന്നും പരാതിയിലുണ്ട്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് നികിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)