

സുകുമാരക്കുറുപ്പ്
തിരുവനന്തപുരം: സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിക്കു വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. സുകുമാരക്കുറുപ്പ് മരിച്ചിരിക്കാ എന്ന നിഗമനത്തിലെത്തിയ സാഹചര്യത്തിലാണ് അന്വേഷണ സംഘം കേസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. തീരുമാനമാവാത്ത കേസുകൾ തീർപ്പാക്കുന്നതിന്‍റെ ഭാഗമായി മൂന്നു മാസം മുൻപാണ് ക്രൈം ബ്രാഞ്ച് കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചത്. പക്ഷേ കുറുപ്പ് വർഷങ്ങൾക്കു മുൻപേ ഹൃദ്രോഗം ബാധിച്ച് മരിച്ചിരിക്കാനാണ് സാധ്യതയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് സമർപ്പിക്കും.
കുടുംബാംഗങ്ങളുമായി കുറുപ്പ് ബന്ധപ്പെടുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഝാർഖണ്ഡിലെ നഴ്സായിരുന്ന മലയാളിയായ രത്നമ്മയാണ് ഏറ്റവും ഒടുവിൽ സുകുമാരക്കുറുപ്പിനെ കണ്ടതെന്നാണ് സംഘം കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 40 വയസുള്ള സമയത്ത് സുകുമാരക്കുറുപ്പ് താൻ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ഹൃദ്രോഗത്തെത്തുടർന്ന് ചികിത്സക്കെത്തിരിയിരുന്നു എന്നാണ് രത്നമ്മ പറയുന്നത്.
അതിനു ശേഷം നാൽപ്പതു വർഷങ്ങൾ കഴിഞ്ഞു. ഹൃദ്രോഗിയായ ഒരാൾ ഇത്രയും കാലം അതിജീവിക്കാൻ ഒരു സാധ്യതയുമില്ലെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം.1984 ജനുവരി 22നാണ് കുറുപ്പ് തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ആരംഭിക്കുന്നത്.
സ്വന്തം പേരിലുള്ള ഇൻഷുറൻസ് തട്ടിയെടുക്കുന്നതിനായി താൻ മരിച്ചുവെന്ന് വരുത്തിത്തീർക്കാനായി ചാക്കോ എന്നയാളെ ശ്വാസം മുട്ടിച്ച് കൊന്ന് കാറിലിട്ട് കത്തിച്ചുവെന്നാണ് കേസ്.