

വീട്ടുടമസ്ഥയുടെ മുഖത്ത് വെടിവച്ച് വാടകക്കാരൻ
representative image
ചണ്ഡിഗഢ്: കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വീട് ഒഴിപ്പിക്കൽ നടക്കവേ വീട്ടുടമസ്ഥയുടെ മുഖത്തേക്ക് വെടിവച്ച് വാടകക്കാരൻ. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ഡിഗഢ് സെക്റ്റർ 42ൽ ശനിയാഴ്ചയാണ് സംഭവം.
അഭിഭാഷകനായ ജെപിഎസ് ഛദ്ദയാണ് അറസ്റ്റിലായത്. കോടതി ഉത്തരവുമായാണ് വീട് ഒഴിപ്പിക്കൽ നടപടികൾക്കായി പൊലീസും കോടതിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും എത്തിയത്. തുടർന്ന് നടപടികൾ ആരംഭിക്കാനിരിക്കേ ഛദ്ദ തന്‍റെ ഡബിൾ ബാരൽ ഷോട്ട്ഗൺ ഉപയോഗിച്ച് വീട്ടിനകത്ത് നിന്ന് വെടിയുതിർക്കുകയായിരുന്നു. വീട്ടുടമസ്ഥയായ മഞ്ജീന്ദർ കൗറിന്‍റെ വായിലാണ് വെടിയുണ്ട തറച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടൻ ചണ്ഡിഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്റ്റർമാർ പറഞ്ഞു.
വെടിവയ്പ്പിനു പിന്നാലെ ഛദ്ദയെ ബലപ്രയോഗത്തിലൂടെ കീഴടക്കിയെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ധീരജ് കുമാർ പറഞ്ഞു. സംഭവത്തിൽ ചണ്ഡിഗഢ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.