
"മകളുടെ വരുമാനത്തിൽ ജീവിക്കുന്നത് നാണക്കേട്, നാട്ടുകാർ പരിഹസിച്ചു"; ടെന്നിസ് താരത്തെ കൊന്നതിൽ പ്രതിയുടെ മൊഴി
ഗുരുഗ്രാം: ടെന്നിസ് താരം രാധിക യാദവിന്‍റെ കൊലപാതകത്തിന്‍റെ കാരണം വെളിപ്പെടുത്തി രാധികയുടെ പിതാവും പ്രതിയുമായ ദീപക് യാദവ്. മകളുടെ വരുമാനത്തിൽ ജീവിക്കുന്നത് നാണക്കേടായതു കൊണ്ടാണ് അരും കൊല ചെയ്തതെന്നാണ് ദീപക് പൊലീസിന് നൽകിയ മൊഴി. 25കാരിയായ രാധിക തോളിൽ പരുക്ക് പറ്റിയതിനു പിന്നാലെ ടെന്നിസ് പരിശീലനത്തിനായി സെക്റ്റർ 57ൽ ഒരു അക്കാഡമി തുടങ്ങിയിരുന്നു. പക്ഷേ മകളുടെ വരുമാനത്തിൽ ജീവിക്കുന്നെന്ന് നാട്ടുകാർ പരിഹസിച്ചിരുന്നതായും അതു കൊണ്ടു തന്നെ അക്കാഡമി അടച്ചു പൂട്ടാൻ പരമാവധി ശ്രമിച്ചുവെന്നും പ്രതി വ്യക്തമാക്കിയിട്ടുണ്ട്. അക്കാഡമി അടച്ചു പൂട്ടാൻ രാധിക തയാറാകാതിരുന്നത് ദീപക്കിനെ പ്രകോപിപ്പിച്ചിരുന്നു. ആ വിഷയത്തിൽ ഇരുവരും തമ്മിൽ കലഹവും പതിവാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരന്തരം ഇക്കാര്യം ആവശ്യപ്പെട്ടുവെങ്കിലും മകൾ സമ്മതിച്ചിരുന്നില്ലെന്ന് ദീപക്.
നാട്ടിലെ കടകളിൽ പാലും പച്ചക്കറികളും വാങ്ങാൻ ചെല്ലുമ്പോഴെല്ലാം നാട്ടുകാർ തന്നെ പരിഹസിക്കാറുണ്ട്. മകളുടെ വരുമാനത്തിൽ കഴിയുന്നവനെന്ന പരിഹാസം സ്ഥിരമായിരുന്നു. ചിലർ തന്‍റെ മകൾക്ക് സ്വഭാവദൂഷ്യമുള്ളതായും ആരോപിച്ചിരുന്നു. ഇതെല്ലാം തന്നെ സംഘർഷത്തിലാക്കിയിരുന്നതായാണ് പ്രതി പറയുന്നത്. അന്തസ് നഷ്ടപ്പെടുമെന്ന് തോന്നിയപ്പോഴാണ് മകളെ കൊലപ്പെടുത്തിയത്. അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരുന്ന രാധികയെ പുറകിൽ നിന്ന് അഞ്ച് തവണ വെടിവച്ചാണ് കൊന്നത്.
രാധിക സ്ഥിരമായി ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്തിരുന്നതും ഒരു മ്യൂസിക് ആൽബത്തിൽ അഭിനയിച്ചതും ദീപക്കിനെ പ്രകോപിപ്പിച്ചിരുന്നു. അതേ സമയം രാധികയുടെ അമ്മ മഞ്ജു ഇക്കാര്യത്തിൽ മൊഴി രേഖപ്പെടുത്താൻ സമ്മതിച്ചിട്ടില്ല. താൻ പനി മൂലം മുറിയിലേക്ക് പോയിരുന്നുവെന്നാണ് മഞ്ജു പറയുന്നത്. സംഭവ സമയത്ത് രാധികയുടെ അമ്മാവൻ കുൽദീപ് യാദവും വീട്ടിലുണ്ടായിരുന്നു. നിറയൊഴിക്കുന്ന ശബ്ദം കേട്ടാണ് താനെത്തിയതെന്നും ഉടൻ തന്നെ രാധികയെ ആശുപത്രിയിൽ എത്തിച്ചെന്നും കുൽദീപ് പൊലീസിനോട് പറഞ്ഞു.